
- തൃശൂർ: ഹോട്ടലിൽ ചായ കുടിച്ചു കൊണ്ടിരുന്ന 70കാരന്റെ പോക്കറ്റിൽ കിടന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. മരോട്ടിച്ചാൽ സ്വദേശി ഏലിയാസ് (70)ന്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. പോക്കറ്റില്‍ കിടന്ന മൊബൈൽ ഫോൺ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു.
അപകടത്തില്‍ ഏലിയാസ് പരുക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഏത് കമ്പനിയുടെ മൊബൈൽ ഫോണാണെന്ന് വ്യക്തമായിട്ടില്ല. പഴയ മോഡൽ ഫോണിന്റെ ബാറ്ററി പൊട്ടിത്തെറിച്ചതാന്നെന്നാണ് നിഗമനം.
സംഭവ സ്ഥലത്തുണ്ടായിരുന്നവർ ഫോൺ എടുത്തെറിഞ്ഞ് വെള്ളമൊഴിച്ച് തീ അണച്ചു. മൂന്നാഴ്ച മുമ്പ് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ട് വയസുകാരി മരിച്ചിരുന്നു. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്‍റെ മകള്‍ ആദിത്യശ്രീയാണ് അപകടത്തില്‍ മരിച്ചത്.
ഈ സംഭവത്തിന് പിന്നാലെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് കോഴിക്കോട് ജില്ലയില്‍ ഒരു യുവാവിനും പൊള്ളലേറ്റിരുന്നു. റെയിൽവേ കരാർ ജീവനക്കാരനായ ഫാരിസ് റഹ്മാനാണ് പരിക്കേറ്റത്. ഇയാളുടെ പാന്റിന്റെ പോക്കറ്റിലിരുന്ന ഫോണാണ് പൊട്ടിത്തെറിച്ചത്.