ഫാന്‍ വില്‍പ്പനയെ ചൊല്ലി തര്‍ക്കം; കാസർഗോഡ് കടയുടമയ്ക്കും ജീവനക്കാര്‍ക്കും ക്രൂരമര്‍ദനം
കാസർഗോഡ് പെരിയയിൽ വ്യാപാരിക്കും സഹപ്രവർത്തകരായ വനിതകൾക്കും യുവാക്കളുടെ മർദ്ദനം. ഇലക്ട്രോണിക് അപ്ലൈയൻസസ് വിൽപ്പനക്കാരനായ യദു കുമാറിനും കടയിലെ ജീവനക്കാരി മുത്തുനടുക്കത്തെ കുസമത്തിനുമാണ് പരുക്കേറ്റത്. ഫാൻ വിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവത്തിൽ ബേക്കൽ പൊലീസ് കേസെടുത്തു.
കടയില്‍ നിന്ന് വാങ്ങിയ ഫാനിന്റെ വാറന്റി കാർഡിനെ ചൊല്ലി ഉണ്ടായ തർക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്. കടയിലെത്തിയ ചെർക്കാപ്പാറ സ്വദേശികളായ രണ്ടുപേർ നേരത്തേ ഇവിടെനിന്ന് വാങ്ങിയ ഫാനിന്റെ വാറന്റിയുമായി ബന്ധപ്പെട്ട വിഷയത്തിൽ കടയിലെ ജീവനക്കാരിയുമായി തർക്കത്തിലേർപ്പെടുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്തു.
ഇതു തടയാൻ ശ്രമിച്ച കടയുടമ യദുകുമാറിനെ കടയിലെ കസേരകൊണ്ട് യുവാക്കള്‍ തലയ്ക്കടിക്കുകയായിരുന്നു. ആക്രമണത്തില്‍ സാരമായി പരിക്കേറ്റ യദുകുമാറിനെയും ജീവനക്കാരി കുസുമത്തെയും കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമം നടത്തിയവരെ ബേക്കല്‍ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കടയുടമയ്ക്കും ജീവനക്കാരിക്കും നേരെ ഉണ്ടായ അതിക്രമത്തില്‍ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി ഏകോപനസമിതി പെരിയ യൂണിറ്റിന്റെ നേതൃത്വത്തിൽ കടകളടച്ച് ഹർത്താൽ നടത്തി.