വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം വന്യമൃഗ ആക്രമണത്തില്‍ ആരെങ്കിലും കൊല്ലപ്പെട്ടാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പേരില്‍ നരഹത്യ കുറ്റം ചുമത്തി കേസെടുക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം)

വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം വന്യമൃഗ ആക്രമണത്തില്‍ ആരെങ്കിലും കൊല്ലപ്പെട്ടാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പേരില്‍ നരഹത്യ കുറ്റം ചുമത്തി കേസെടുക്കണമെന്ന് കേരള കോണ്‍ഗ്രസ് (എം)


ഇരിട്ടി: വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലം വന്യമൃഗ ആക്രമണത്തില്‍ ആരെങ്കിലും കൊല്ലപ്പെട്ടാല്‍ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പേരില്‍ നരഹത്യ കുറ്റം ചുമത്തി കേസെടുക്കണമെന്ന് കേരള കോണ്‍ഗ്രസ്  (എം) ജില്ലാ പ്രസിഡന്റ് ജോയി കൊന്നക്കല്‍ ആവശ്യപ്പെട്ടു. കേന്ദ്ര വനം വന്യജീവി നിയമം ഭേദഗതി ചെയ്യുക, മലയോര ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക, ജനങ്ങളെ ആക്രമിക്കുന്ന വന്യജീവികളെ വെടിവെച്ചുകൊല്ലാന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരള കര്‍ഷക യൂണിയന്‍ (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിട്ടി ഫോറസ്റ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വന്യജീവി ആക്രമണത്തില്‍ വനം വകുപ്പ് സ്വീകരിക്കുന്ന മനുഷ്യത്വരഹിത നടപടി അവസാനിപ്പിക്കണം. വന്യമൃഗങ്ങള്‍ കാടിറങ്ങുന്നതിന്റെ പൂര്‍ണ ഉത്തരവാദിത്വം വനം വകുപ്പിനാണ്. തങ്ങളുടെ പരാജയം മറച്ച് വെച്ച് ജനങ്ങളാണ് കുറ്റക്കാര്‍ എന്ന പ്രചാരണം ഇനി അനുവദിക്കാനാകില്ല. ഏത് നിമിഷവും വന്യമൃഗത്താല്‍ അക്രമിക്കപ്പെട്ടേക്കാമെന്ന ഭയത്തോടെയാണ് മലയോര മേഖലയിലെ കൃഷിക്കാര്‍ ജീവിക്കുന്നത്. വന്യമൃഗശല്യം മൂലം വനത്തിനടുത്ത നൂറുകണക്കിന് ഹെക്ടര്‍ കൃഷിഭൂമിയാണ് കര്‍ഷകര്‍ക്ക് ഉപേക്ഷിക്കേണ്ടി വന്നത്. ഇന്ത്യന്‍ ശിക്ഷാ നിയമ പ്രകാരം സ്വയം രക്ഷയ്ക്ക് വേണ്ടി മനുഷ്യജീവന്‍ പോലും ഹനിക്കുന്നത് തെറ്റല്ല. അങ്ങനെയുള്ള രാജ്യത്ത് മനുഷ്യരെ ആക്രമിച്ചു കൊന്നു കൊണ്ടിരിക്കുന്ന വന്യമൃഗങ്ങളെ ആത്മരക്ഷാര്‍ഥം വെടിവച്ചു കൊല്ലാന്‍ പാടില്ലെന്ന് പറയുന്നത്  കര്‍ഷകരോട് ചെയ്യുന്ന അനീതിയാണ്. അരനൂറ്റാണ്ട് പിന്നിട്ട വനം, വന്യജീവി നിയമങ്ങള്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തി മനുഷ്യരുടെ ജീവനും സ്വത്തിനും പരിരക്ഷ ലഭിക്കും വിധത്തില്‍ പരിഷ്‌കരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അല്‍ഫോണ്‍സ് കളപ്പുര അധ്യക്ഷത വഹിച്ചു. മാത്യു കുന്നപ്പള്ളി, സജി കുറ്റിയാനിമറ്റം, കെ.ടി.സുരേഷ് കുമാര്‍, റെജി കാര്യങ്കല്‍, ജയ്‌സണ്‍ ജീരകശ്ശേരി, തോമസ് ഇടക്കരകണ്ടം, തോമസ് പണ്ടാരപ്പാട്ടം, തോമസ് വള്ളിക്കാവുങ്കല്‍, അപ്പച്ചന്‍ തുരുത്തേല്‍, ജോസ് ചേന്നക്കാട്ട്,  സി.എം.ജോര്‍ജ്, മാത്യു പുളിക്കകുന്നേല്‍, വി.വി.സേവി, വിപിന്‍ തോമസ്, ജയിംസ് മരുതാനിക്കാട്ട്, എ.കെ.രാജു, ബിനു ഇലവൂങ്കല്‍, ജോര്‍ജ് ഓരത്തേല്‍, ഡോ.ത്രേസ്യാമ്മ കൊങ്ങോല, ജോസ് കിഴക്കേപ്പടവത്ത്, സന്തോഷ് സെബാസ്റ്റ്യന്‍, അബ്രഹംവെട്ടിക്കല്‍, ഷൈജു കുന്നോല എന്നിവര്‍ പ്രസംഗിച്ചു.