
ബെംഗളൂരു: കർണാടകയിൽ മുഖ്യമന്ത്രി ആരാണെന്ന് ഇന്നറിയാം. കോൺഗ്രസ് എംഎൽഎമാരുടെ യോഗം വൈകീട്ട് നടക്കും. കൂടുതൽ പിന്തുണ സിദ്ധരാമയ്യക്കാണ് ലഭിക്കുന്നത്. ഡികെ ശിവകുമാറിന് ഉപമുഖ്യമന്ത്രിപദവും പ്രധാനവകുപ്പുകളും നൽകിയേക്കുെന്നാണ് വിവരം. മൂന്ന് ഉപമുഖ്യമന്ത്രിമാർക്ക് സാധ്യതയുണ്ടെന്നും സൂചനയുണ്ടായിരുന്നു.
മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള കോൺഗ്രസ് എംഎൽഎമാരുടെ യോഗം ഇന്ന് ബെംഗളുരുവിൽ നടക്കും. പഞ്ചനക്ഷത്രഹോട്ടലിലാകും യോഗം നടക്കുക. മുഖ്യമന്ത്രി ആരാകണമെന്ന കാര്യം വോട്ടിനിട്ടാകും തീരുമാനിക്കുക. എംഎൽഎമാരിൽ കൂടുതൽ പേരും സിദ്ധരാമയ്യയുടെ കൂടെ നിൽക്കാനാണ് സാധ്യത.
ഇന്നലെ വൈകിട്ട് കെപിസിസി ആസ്ഥാനത്ത് മുതിർന്ന നേതാക്കളുടെയും ദേശീയനേതാക്കളുടെയും യോഗം ചേർന്നിരുന്നു. അതിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ, ആദ്യ മന്ത്രിസഭായോഗത്തിൽ തന്നെ കോൺഗ്രസ് ഉറപ്പ് നൽകിയ അഞ്ച് വാഗ്ദാനങ്ങളും നടപ്പാക്കുമെന്ന് സിദ്ധരാമയ്യ പ്രഖ്യാപിച്ചിരുന്നു. ഇന്നലെ രാത്രി വൈകി മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ രാജി സമർപ്പിച്ചു. അതേസമയം, സോണിയ ഗാന്ധിയും മല്ലികാർജ്ജുൻ ഖർഗെയും പിന്തുണക്കുന്നത് ശിവകുമാറിനെയാണ്. രാഹുലും ഭൂരിപക്ഷം നിയുക്ത എം എൽ എ മാരും പിന്തുണക്കുന്നത് സിദ്ധരാമയ്യയെയാണ്. ശിവകുമാറിനെതിരായ കേസുകൾ തിരിച്ചടിയാകുമോയെന്നും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്.