കുവൈറ്റിൽ നിന്ന് സ്വർണവുമായി യാത്ര ചെയ്യുന്ന പ്രവാസികൾക്ക് ഇനി കസ്റ്റംസ് രേഖകൾ നിർബന്ധം

കുവൈറ്റിൽ നിന്ന് സ്വർണവുമായി യാത്ര ചെയ്യുന്ന പ്രവാസികൾക്ക് ഇനി കസ്റ്റംസ് രേഖകൾ നിർബന്ധം


കുവൈത്തിൽ നിന്നും സ്വർണ ബാറുകളുമായി യാത്ര ചെയ്യുന്നവർ കുവൈത്ത് എയർപോർട്ടിലെ എയർ കാർഗോ കസ്റ്റംസ് വകുപ്പിന്റെ സ്റ്റേറ്റ്‌മെൻ്റ് വാങ്ങിച്ചിരിക്കണമെന്ന് കസ്റ്റംസ് നിർദ്ദേശം. എല്ലാ പൗരന്മാർക്കും താമസക്കാർക്കും ഈ നിയമം ബാധകമാണ്. ആവശ്യമായ കസ്റ്റംസ് നടപടികൾക്കു ശേഷം വേണം ഈ സ്റ്റേറ്റ്‌മെൻ്റ് വാങ്ങാൻ. അടുത്ത കാലങ്ങളിലായി ധാരാളം യാത്രക്കാർ വലിയ അളവിൽ സ്വർണം വിദേശ രാജ്യങ്ങളിലേയ്ക്ക് കൊണ്ടുപോകാൻ തുടങ്ങിയതോടെയാണ് ഈ നടപടിയെന്ന് അൽ-അൻബ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു.

സ്വർണവുമായി ഒരു വ്യക്തി യാത്ര ചെയ്യുന്നുണ്ടെങ്കിൽ, അതിനർത്ഥം അയാൾ തൻ്റെ കൈവശമുള്ള പണത്തിന്റെ മൂല്യം സ്വർണമാക്കി മാറ്റിയിരിക്കുന്നു എന്നുമാത്രമാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ പറയുന്നു. ഇക്കാര്യം കസ്റ്റംസ് അധികൃതർ കൈകാര്യം ചെയ്യേണ്ടതാണെന്നും, യാത്രക്കാരനെ സംരക്ഷിക്കാനുള്ള നിയമങ്ങൾ നടപ്പിൽ വരുത്തേണ്ടതുണ്ടെന്നുമാണ് കസ്റ്റംസിൻ്റെ പക്ഷം.



യാത്രയിൽ കൈയിൽ കരുതുന്ന സ്വർണബാറുകൾ തൻ്റെ ഉടമസ്ഥതയിലുള്ളതാണെന്ന് തെളിയിക്കുന്ന രേഖകളും സ്വന്തം തിരിച്ചറിയൽ രേഖകളുമായി യാത്രയുടെ ഒരു ദിവസം മുമ്പ് യാത്രക്കാരൻ എയർ കാർഗോ കസ്റ്റംസ് വകുപ്പിനെ സമീപിക്കണം. വിമാനയാത്രയിൽ എത്ര സ്വർണബാറുകളാണ് കൊണ്ടുപോകുന്നത് എന്ന് തെളിയിക്കാനാണിത്. ഇവിടെ നിന്നും ലഭിക്കുന്ന അനുമതിപത്രം എയർപോർട്ടിലെ കസ്റ്റംസ് ഇൻസ്‌പെക്ടർമാർക്കു മുന്നിൽ ഹാജരാക്കിയാൽ, യാത്ര അനായാസം പൂർത്തീകരിക്കാം.

ബാർ രൂപത്തിലോ കോയിൻ രൂപത്തിലോ ഉള്ള സ്വർണം, വലിപ്പത്തിൽ വലുതോ ചെറുതോ ആയാലും, ഉദ്യോഗസ്ഥരെ കാണിച്ച് ബോധ്യപ്പെടുത്തി സ്റ്റേറ്റമെൻ്റ് വാങ്ങേണ്ടതുണ്ട്. ഇവ സ്വകാര്യ ആവശ്യത്തിനുള്ള കരകൗശല ഉത്പന്നങ്ങളോ ആഭരണങ്ങളോ അല്ലാത്തതിനാൽ, ഈ സ്‌റ്റേറ്റ്‌മെൻ്റ് പ്രധാനമാണ്. ബാർ രൂപത്തിലുള്ള സ്വർണം പൊതുവിൽ ഉപയോഗിക്കുന്നത് കറൻസിയെ സ്വർണരൂപത്തിലേക്ക് മാറ്റാൻ വേണ്ടി മാത്രമാണ്. അതുകൊണ്ടു തന്നെ, മറ്റൊരു രാജ്യത്ത് അത് വീണ്ടും കറൻസി രൂപത്തിലേക്ക് മാറ്റേണ്ടതായി വരും. അങ്ങനെയെങ്കിൽ, അത് താഴെപ്പറയുന്നവ ഉറപ്പുവരുത്താനുള്ള പരിശോധനകൾക്ക് വിധേയമാക്കേണ്ടതുണ്ട്:

കൈവശമുള്ള സ്വർണം യാത്രക്കാരൻ്റെ ഉടമസ്ഥതയിലുള്ളതാണെന്നു തെളിയിക്കുന്ന രേഖകൾ. സ്വർണം നിയമവിരുദ്ധമായി കൈവശപ്പെടുത്തിയതല്ലെന്നും, ശരിയായ മാർഗ്ഗങ്ങളിൽ വാങ്ങിയതാണെന്നുമുള്ളതിന്റെ തെളിവാണ് യാത്രക്കാരൻ എക്‌സ്‌പോർട്ട് സ്‌റ്റേറ്റ്‌മെൻ്റിൽ ഉൾപ്പെടുത്തുന്ന പർച്ചേസ് ഇൻവോയ്‌സ്.
യാത്രക്കാർക്കുള്ള സംരക്ഷണം: യാത്രയിൽ ഇത്തരം ബാറുകൾ കൈവശം വയ്ക്കുന്നുണ്ട് എന്ന് തെളിയിക്കുന്നത് യാത്രക്കാരുചെ സുരക്ഷയ്ക്കുള്ള ഒരു മാർഗ്ഗം കൂടെയാണ്. സ്വർണത്തിൻ്റെ അളവ് രേഖാമൂലം വെളിപ്പെടുത്തുന്നതോടെ, അവർ വിശ്വാസ്യത തെളിയിക്കുകയാണ്.
യാത്രയ്ക്കിടയിൽ സ്ത്രീകൾ സ്വകാര്യ ആവശ്യത്തിനായി കൈവശം വയ്ക്കുന്ന സ്വർണം മറ്റൊരു വിഷയമാണെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുകൊണ്ട് അൽ-അൻബ റിപ്പോർട്ട് ചെയ്യുന്നു. ആഭരണങ്ങളായി ഉപയോഗിക്കുന്ന, പരിധിയ്ക്കകത്തു വരുന്ന അളവിലുള്ള സ്വർണമാണെങ്കിൽ സ്റ്റേറ്റ്‌മെൻ്റ് ആവശ്യമില്ല. അതേസമയം, സ്ത്രീകൾ ശരീരത്തിൽ ധരിച്ചിരിക്കുന്ന സ്വർണം അളവിൽക്കവിഞ്ഞതാണെങ്കിൽ, അവയ്ക്ക് സ്റ്റേറ്റ്‌മെൻ്റ് വാങ്ങിക്കേണ്ടതുണ്ട്.



യാത്രക്കാർ വലിയ അളവിൽ സ്വർണം കടത്തുന്നത് നിർത്തലാക്കാൻ യാതൊന്നും ചെയ്യാൻ കഴിയില്ലെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരിൽ ചിലർ പറയുന്നു. കുവൈറ്റ് തുറന്ന വിപണി പ്രോത്സാഹിപ്പിക്കുന്ന രാജ്യമായതും, കച്ചവടമോ ഫണ്ടുകളോ രാജ്യത്തിനകത്തേക്കും പുറത്തേക്കും നീക്കുന്നതിൽ നിയന്ത്രണങ്ങളില്ലാത്തതുമാണ് അതിനു പിന്നിലെ കാരണം. നിയമപരമായ വിശദീകരണമുണ്ടെങ്കിൽ, എത്ര അളവിലും സ്വർണം കൈവശം വയ്ക്കാനാകും.