വന്ദേഭാരത് ട്രെയിനിന് നേരെ തിരൂരിൽ കല്ലേറ്


വന്ദേഭാരത് ട്രെയിനിന് നേരെ തിരൂരിൽ കല്ലേറ്


മലപ്പുറം: വന്ദേഭാരത് ട്രെയിനിന് നേരെ കല്ലേറ്. തിരൂര്‍ ഭാഗത്ത് എത്തിയപ്പോഴാണ് കല്ലേറുണ്ടായത്. സി 4 കോച്ചിന്റെ ചില്ലിൽ വിള്ളലുണ്ടായി. ആക്രമണത്തില്‍ ആര്‍പിഎഫ് അന്വേഷണം ആരംഭിച്ചു. തിരുനാവായക്കും തീരൂരിനും ഇടയില്‍വെച്ചാണ് കല്ലേറുണ്ടായത്. വൈകിട്ട് 5.15 ഓടെയാണ് സംഭവം. കാര്യമായ തകരാറ് ഇല്ലാത്തതിനാൽ ട്രെയിൻ തിരുവനന്തപുരത്തേക്ക് യാത്ര തുടർന്നു. തിരൂരിൽ സ്റ്റോപ്പ് അനുവദിക്കാത്തതിൽ നേരത്തെ പ്രതിഷേധം ഉയർന്നിരുന്നു.

സംഭവത്തിൽ ആർപിഎഫ് കേസ് രജിസ്റ്റർ ചെയ്തു. ലോക്കൽ പോലീസിനും വിവരം കൈമാറി എന്നു റെയിൽവേ അറിയിച്ചു. ഷൊർണൂരിൽ ട്രെയിനിൽ പ്രാഥമിക പരിശോധന നടത്തി. വന്ദേഭാരതിന് സുരക്ഷ കൂട്ടുമെന്നും റെയിൽവേ അറിയിച്ചു.


അതേസമയം വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനില്‍ പാലക്കാട് എം പി വി കെ ശ്രീകണ്ഠന്റെ പോസ്റ്റര്‍ പതിച്ച കേസില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. അട്ടപ്പാടി പുതൂര്‍ പഞ്ചായത്തംഗവും പുതൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമായ ആനക്കല്‍ സെന്തില്‍ കുമാര്‍ (31), കള്ളമല പെരുമ്പുള്ളി പി എം ഹനീഫ (44), നടുവട്ടം അഴകന്‍കണ്ടത്തില്‍ മുഹമ്മദ് സഫല്‍ (19), കീഴായൂര്‍ പുല്ലാടന്‍ മുഹമ്മദ് ഹാഷിദ് (19), കൂട്ടാല മുട്ടിച്ചിറ എം കിഷോര്‍കുമാര്‍ (34) എന്നിവരാണ് അറസ്റ്റിലായത്.


റെയില്‍വേ സുരക്ഷാസേന അറസ്റ്റ് ചെയ്ത പ്രതികളെ റെയില്‍വേ കോടതിയാണ് ജാമ്യത്തില്‍ വിട്ടത്. അഞ്ച് പേരില്‍ നിന്നും 1000രൂപ വീതം പിഴ ഈടാക്കി. കൂടാതെ കോടതി പിരിയും വരെ അഞ്ചുപേരെയും കോടതിയില്‍ നിര്‍ത്തുകയും ചെയ്തു. സിസിടിവി ദൃശ്യങ്ങളിലൂടെയാണ് കേസിലെ പ്രതികളെ ആര്‍പിഎഫ് കണ്ടെത്തിയത്. ആര്‍പിഎഫ് ആക്ടിലെ 145സി (യാ ത്രക്കാരെ ശല്യപ്പെടുത്തുക), 166 ( ട്രെയിനില്‍ പോസ്റ്റര്‍ ഒട്ടിക്കുക), റെയില്‍വേസ്ഥലത്ത് അതിക്രമിച്ച് കയറുക, തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.