സ്വകാര്യ ബസുകളിൽ 40 ശതമാനം ഭിന്നശേഷിയുള്ളവർക്ക് യാത്രാ ഇളവ്, ഉത്തരവിറക്കി സർക്കാർ
സംസ്ഥാനത്തെ സ്വകാര്യ ബസുകളിലും ഇനി മുതൽ ഭിന്നശേഷിക്കാർക്ക് യാത്രാ ഇളവ് ലഭിക്കും. 40 ശതമാനം ഭിന്നശേഷിയുള്ളവർക്കാണ് യാത്ര ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയതായി ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. നിലവിൽ, കെഎസ്ആർടിസി ബസുകളിൽ മാത്രമാണ് 40 ശതമാനം ഭിന്നശേഷിയുള്ളവർക്ക് ഇളവുകൾ നൽകിയിരുന്നത്.
സ്വകാര്യ ബസുകളിൽ 45 ശതമാനമോ, അതിലധികമോ ഭിന്നശേഷിയുള്ളവർക്ക് മാത്രമായിരുന്നു യാത്രാ ഇളവ്. ഈ മാനദണ്ഡത്തിലാണ് സർക്കാർ മാറ്റം വരുത്തിയത്. ഭിന്നശേഷി അവകാശ നിയമത്തിലെ വ്യവസ്ഥകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് സർക്കാർ പ്രത്യേക ഉത്തരവ് പുറത്തിറക്കിയത്. ഭിന്നശേഷി കമ്മീഷണറേറ്റിന്റെ ആഭിമുഖ്യത്തിൽ ഉദ്യോഗസ്ഥർക്ക് നടത്തിയ ഭിന്നശേഷി അവകാശ നിയമങ്ങളെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് മന്ത്രി പുതിയ പ്രഖ്യാപനം നടത്തിയത്.