വ്യാജ സംഘടനയെ മറയാക്കി, സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു: ഒരാള്‍ കൂടി അറസ്റ്റില്‍

വ്യാജ സംഘടനയെ മറയാക്കി, സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചു: ഒരാള്‍ കൂടി അറസ്റ്റില്‍


തൃശൂര്‍: സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പടവരാട് തോട്ടുമാടയില്‍ വീട്ടില്‍ ടോണി എന്ന ജാക്കി (23) യെയാണ് ഒല്ലൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. കേസില്‍ പടവരാട് തൈപ്പാട്ടില്‍ അബിയെ (43) ബുധനാഴ്ച അറസ്റ്റു ചെയ്തിരുന്നു. അബിയുടെ വീട്ടില്‍ വാടകയ്ക്കു താമസിക്കുകയായിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ഏപ്രില്‍ മാസം മുതല്‍ ഇരുവരും ചേര്‍ന്ന് പീഡിപ്പിച്ചതായാണ് കേസ്. 

സിനിമയില്‍ അഭിനയിക്കാന്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കിയായിരുന്നു പീഡനം. അബി തൃശൂര്‍ ഈസ്റ്റ് സ്റ്റേഷനിലടക്കം നിരവധി കേസുകളില്‍ പ്രതിയാണ്. പൊതുജന സംരക്ഷണ സമിതി എന്ന വ്യാജ സംഘടനയുടെ മറവിലാണ് അബി കുറ്റകൃത്യങ്ങളിലേര്‍പ്പെട്ടിരുന്നത്. പൊ   ലീസ് അന്വേഷിക്കുന്നതറിഞ്ഞ് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നടത്തറയില്‍ നിന്നുമാണ് അബിയെ അറസ്റ്റു ചെയ്തത്.

പ്രതികളെ അബിയുടെ പടവരാടുള്ള വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി. ഇവരെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. ഒല്ലൂര്‍ എസ്.എച്ച്.ഒ. ബെന്നി ജേക്കബിന്റെ നേതൃത്വത്തില്‍ സീനിയര്‍ സിവിൽ പൊലീസ് ഓഫീസർ ഉല്ലാസ്, സിവിൽ പൊലീസ് ഓഫീസർമാരായ അഭീഷ് ആന്റണി, ശ്രീകാന്ത് എന്നിവരാണ് പ്രതികളെ പിടികൂടിയത്.