വീഡിയോ കോളിൽ 'കൂട്ടുകാരൻ', പണം കടം കൊടുത്തു; എഐ സഹായത്തോടെ മുഖം മാറ്റിയ ഫേക്ക്, കോഴിക്കോടുകാരന് പണി കിട്ടി...
കോഴിക്കോട്: ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് സഹായത്തോടെ സുഹൃത്തിന്‍റെ മുഖം നിര്‍മിച്ച് വീഡിയോ കോള്‍ ചെയ്ത ശേഷം പണം തട്ടിയതായി പരാതി. കോഴിക്കോട് ചാലപ്പുറം സ്വദേശി പി എസ് രാധാകൃഷ്നാണ് നാല്‍പ്പതിനായിരം രൂപ നഷ്ടമായത്. മുമ്പ് കൂടെ ജോലി ചെയ്തിരുന്നയാളാണെന്ന് പറഞ്ഞാണ് സുഹൃത്തിന്‍റെ പേരിൽ വീഡിയോ കോളിലെത്തി തട്ടിപ്പുകാരൻ പണം ആവശ്യപ്പെട്ടത്. സംഭവത്തില്‍ സൈബര്‍ പോലീസ് അന്വേഷണം തുടങ്ങി.
കോള്‍ ഇന്ത്യാ ലിമിറ്റഡില്‍ നിന്നും വിരമിച്ച പി എസ് രാധാകൃഷ്ണനെത്തേടി ഈ മാസം ഒമ്പതിനാണ് സുഹൃത്തിന്‍റേതെന്ന പേരില്‍ ഫോണ്‍ എത്തിയത്. രാത്രി പലവട്ടം കോള്‍ വന്നിരുന്നെങ്കിലും എടുത്തില്ല. പിന്നീട് നെറ്റ് ഓണ്‍ ചെയ്തപ്പോള്‍ അതേ നമ്പറില്‍നിന്നും വാട്സാപില്‍ സന്ദേശങ്ങള്‍ കണ്ടു. കൂടെ ജോലി ചെയ്തിരുന്ന ആന്ധ്രാ സ്വദേശിയാണെന്നായിരുന്നു ഫോട്ടോ സഹിതമുള്ള സന്ദേശം. പിന്നാലെ വാട്സാപ് കോള്‍ വന്നു.
പഴയ സുഹൃത്തുക്കളേക്കുറിച്ചും മക്കളെക്കുറിച്ചുമുള്ള ള്ള സുഖവിവരം ആരാഞ്ഞതോടെ സുഹൃത്ത് തന്നെയാണിതെന്ന് ഉറപ്പിച്ചു. പിന്നാലെയാണ് ഭാര്യാ സഹോദരിയുടെ ശസ്ത്രക്രിയക്കായി കൂടെയുള്ള ആള്‍ക്ക് 40000 രൂപ അയക്കാന്‍ ആവശ്യപ്പെടുന്നത്. താന്‍ ദുബൈയിലാണെന്നും മുംബൈ എത്തിയാലുടന്‍ പണം നല്‍കുമെന്നുമായിരുന്നു വാഗ്ദാനം. പിന്നാലെ വീഡിയോ കോളുമെത്തി. പണം അയച്ച ശേഷം വീണ്ടും പണം ആവശ്യപ്പെട്ടതോടെയാണ് രാധാകൃഷ്ണന് ഇത് സുഹൃത്ത് തന്നെ ആണോ എന്നത് സംശയം തോന്നിയത്.
ഒടുവിൽ സുഹൃത്തിന്‍റെ പഴയ നമ്പര്‍ തപ്പിപ്പിടിച്ച് വിളിച്ചപ്പോളാണ് അദ്ദേഹം ഇക്കാര്യങ്ങളൊന്നും അറിഞ്ഞിരുന്നില്ലെന്ന് മനസിലായത്. മറ്റു സുഹൃത്തുക്കള്‍ക്കും ഇതേയാളുടെ പേരില്‍ പണം ആവശ്യപ്പെട്ട് സന്ദേശം വന്നിരുന്നതായി മനസിലായതോടെ രാധാകൃഷ്ണൻ സൈബര്‍ പോലീസില്‍ പരാതി നല്‍കി. ഡീപ് ഫെയ്ക് ടെക്നോളജി ഉപയോഗിച്ച് ആളുകളുടെ മുഖവും ശബ്ദവുമൊക്കെ വ്യാജമായി നിര്‍മിച്ച് നടത്തിയ തട്ടിപ്പാണിതെന്ന സംശയത്തിലാണ് പൊലീസ്. ഹൈദരാബാദിലെ അക്കൗണ്ടിലേക്കാണ് പണം പോയതെന്ന കാര്യം അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.