പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച പാരലൽ കോളേജ് അധ്യാപകൻ അറസ്റ്റിൽ


പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച പാരലൽ കോളേജ് അധ്യാപകൻ അറസ്റ്റിൽ


തിരുവനന്തപുരം: വർക്കല ഇടവയിൽ പാരലൽ കോളജ് അധ്യാപകൻ പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ പാരലൽ കോളേജ് അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇടവ കാപ്പിൽ സ്വദേശി ഷെഫി ഹുസീനെ അയിരൂർ പോലീസാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ഇന്ന് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ട്യൂഷൻ സെന്‍റർ ഉടമകൂടിയായ ഷെഫീ ഹുസീൻ പെൺകുട്ടിയെ ട്യൂഷൻ സെന്ററിലുള്ള തന്റെ സ്വകാര്യ മുറിയിൽ വിളിച്ചുവരുത്തി കടന്നു പിടിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തു എന്നാണ് പരാതി.

സംഭവത്തിനുശേഷം പെൺകുട്ടി കൂട്ടുകാരികളോടും സ്കൂളിലെ അധ്യാപികയോടും ഈ വിവരം പറഞ്ഞു. തുടർന്ന് അധ്യാപകരാണ് ചൈൽഡ് ലൈനിൽ വിവരം അറിയിച്ചത്. ചൈൽഡ് ലൈനിന്റെ നിർദ്ദേശപ്രകാരമാണ് അയിരൂർ പോലീസ് അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തത്.


പാരലൽ കോളേജിന്റെ പ്രവർത്തനത്തിൽ ദുരൂഹതയുണ്ടെന്നും, വേറെയും കുട്ടികൾ ഇത്തരത്തിൽ ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് ബിജെപി വർക്കല നിയോജകമണ്ഡലം കമ്മിറ്റി സ്ഥാപനത്തിലേക്ക് പ്രതിഷേധ പ്രകടനവും നടത്തി. വർക്കല കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.