മോട്ടോര്‍വാഹന വകുപ്പ് നിലവിള്ള പ്രതിമാസ ടാര്‍ഗറ്റ് വര്‍ധിപ്പിച്ചു ; മാസം 300 കേസെടുത്ത് പിഴ നാലുലക്ഷം അടയ്ക്കണം ; വാഹനവുമായി റോഡിലിറങ്ങുന്നവര്‍ കൂടുതല്‍ ജാഗ്രത...കീശകീറും.

മോട്ടോര്‍വാഹന വകുപ്പ് നിലവിള്ള പ്രതിമാസ ടാര്‍ഗറ്റ് വര്‍ധിപ്പിച്ചു ; മാസം 300 കേസെടുത്ത് പിഴ നാലുലക്ഷം അടയ്ക്കണം ; വാഹനവുമായി റോഡിലിറങ്ങുന്നവര്‍ കൂടുതല്‍ ജാഗ്രത...കീശകീറും.


കാക്കനാട് : ഗതാഗത നിയമലംഘനത്തിനുള്ള പിഴത്തുക കുത്തനെ കൂട്ടിയതിനു പിന്നാലെ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നിലവിള്ള പ്രതിമാസ ടാര്‍ഗറ്റ് വര്‍ധിപ്പിച്ച് ഗതാഗത കമ്മിഷണറുടെ ഉത്തരവ്. വാഹനവുമായി റോഡിലിറങ്ങുന്നവര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ കീശ കീറുമെന്നുറപ്പ്. ഓരോ മാസവും 300 കേസെടുത്ത് പിഴയിനത്തില്‍ ഒരു ലക്ഷം രൂപ പിരിച്ചുനല്‍കിയിരുന്ന അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഇനിമുതല്‍ 500 കേസുകളില്‍നിന്ന് നാലു ലക്ഷം രൂപ പിരിച്ച് ഖജനാവിലടക്കണം.

ചെറിയ പിഴവുകള്‍ക്കുപോലും ഇനി വാഹന ഉടമകളെ ഊറ്റുമെന്നുറപ്പ്. കാലിയായ സര്‍ക്കര്‍ ഖജനാവ് നിറയ്ക്കാന്‍ വേറെ വഴിയില്ലെന്നാണ് ഉദ്യോഗസ്ഥരോടുള്ള ഗതാഗത കമ്മിഷണറുടെ വിശദീകരണം. ഫ്ളൈയിങ് സ്‌ക്വാഡുകള്‍ക്കും വലിയ ടാര്‍ഗറ്റാണു നിശ്ചയിച്ചിട്ടുള്ളത്. ഒരു ഫ്ളൈയിങ് സ്‌ക്വാഡ് പ്രതിമാസം 16 ലക്ഷം രൂപ പിരിച്ചുനല്‍കണം. നിലവിലെ 75 പ്രതിമാസ കേസുകള്‍ക്കു പകരം ആര്‍.ടി.ഒ. ഓഫീസിലെ അസി. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഇനിമുതല്‍ രജിസ്റ്റര്‍ ചെയ്യേണ്ടത് 150 കേസുകള്‍. പിഴത്തുക 50,000 രൂപയ്ക്കു പകരം രണ്ടുലക്ഷം അടയ്ക്കണം.

വാളയാര്‍ ഇന്നര്‍ ചെക്ക്‌പോസ്റ്റിലെ ഒരു അസി. വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രതിമാസം നാലുലക്ഷം രൂപ പിരിക്കണം. എം.വി.ഐമാര്‍ 100 കേസുകളാണു രജിസ്റ്റര്‍ ചെയ്യേണ്ടത്. ഒന്നര ലക്ഷമാണ് ഇവര്‍ക്കുള്ള ടാര്‍ഗറ്റ്. സര്‍ക്കുലര്‍ പുറത്തുവന്നതോടെ ടാര്‍ഗറ്റില്ലെന്നു പറഞ്ഞൊഴിയാന്‍ ഇനി ഗതാഗത കമ്മിഷണര്‍ക്കു കഴിയില്ല.

വാഹനങ്ങളുമായി റോഡിലിറങ്ങുന്നവരെ തടഞ്ഞും പാര്‍ക്കിങ് ഏരിയയില്‍ കിടക്കുന്ന വാഹനങ്ങളില്‍ നോട്ടീസ് പതിച്ചും പോലീസ് രംഗത്തിറങ്ങിയതോടെ വാഹന ഉടമകള്‍ ആകെ വലയുന്നു. ഇരുചക്ര വാഹനക്കാരെ തടഞ്ഞുനിര്‍ത്തി നിസാര പിഴവുകള്‍ക്കുപോലും പോലീസ് പണം വാങ്ങുന്നു. ഇവര്‍ കാര്‍ബണ്‍ വയ്ക്കാതെ രസീത് എഴുതുന്നതായും രസീത് നല്‍കാതെ പണം വാങ്ങുന്നതായും ആക്ഷേപമുണ്ട്. തര്‍ക്കിക്കുന്നവരുടെ പേരില്‍ കേസെടുത്ത് പിഴ കോടതിയിലടയ്ക്കാന്‍ നോട്ടിസ് നല്‍കുന്ന രീതിയുമുണ്ട്.