ഷംസീർ, ഉദയനിധി പ്രസംഗം; കേരള-തമിഴ്നാട് പോലീസ് മേധാവികൾക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കണമെന്ന് ഹർജി




ഷംസീർ, ഉദയനിധി പ്രസംഗം; കേരള-തമിഴ്നാട് പോലീസ് മേധാവികൾക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കണമെന്ന് ഹർജി

ന്യൂഡൽഹി: എ എൻ ഷംസീർ, ഉദയനിധി സ്റ്റാലിൻ എന്നിവരുടെ പ്രസംഗങ്ങളുമായി ബന്ധപ്പെട്ട് കേരളത്തിലേയും തമിഴ്നാട്ടിലേയും പോലീസ് മേധാവികൾക്ക് എതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. വിദ്വേഷ പ്രസംഗം നടത്തുന്നവർക്കെതിരെ കേസെടുക്കുന്നതിന് ജസ്റ്റിസ് കെ എം ജോസഫ് ഉൾപ്പെടുന്ന സുപ്രീംകോടതി ബഞ്ച് പുറപ്പെടുവിച്ച ഉത്തരവനുസരിച്ച് പ്രവർത്തിക്കാത്ത കേരളത്തിലേയും തമിഴ്നാട്ടിലേയും പോലീസ് മേധാവികൾക്ക് എതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി. കേരള സ്പീക്കർ എ എൻ ഷംസീറും തമിഴ്നാട് മുഖ്യമന്ത്രിയുടെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനും നടത്തിയ വിവാദ പ്രസംഗങ്ങളിൽ കേസെടുക്കാത്തതിനാണ് കോടതിയലക്ഷ്യഹർജി.

നോയിഡയിൽ താമസിക്കുന്ന പികെഡി നമ്പ്യാർ, അഭിഭാഷകയായ പ്രീതി സിംഗ് മുഖേനയാണ് ഹർജി സമർപ്പിച്ചത്. സുപ്രിം കോടതിയുടെ മുൻ ഉത്തരവ് അനുസരിക്കാത്തതിന് രണ്ട് ഡയറക്ടർ ജനറൽ ഓഫ് പോലീസ് (ഡിജിപി) ക്കെതിരെയും കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെടുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ (ഐപിസി) 153 എ, 506 വകുപ്പുകൾ പ്രകാരം വിദ്വേഷമുളവാക്കുന്ന ഏതെങ്കിലും സംസാരമോ പ്രവൃത്തിയോ കുറ്റകൃത്യമായി കണക്കാക്കി ഔപചാരികമായ പരാതിയുടെ ആവശ്യമില്ലാതെ ഉടനടി നടപടിയെടുക്കുമെന്ന് ഉറപ്പാക്കാൻ എല്ലാ പോലീസ് മേധാവികളോടും കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

കോടതിയുടെ നിർദ്ദേശങ്ങൾ പാലിക്കുന്നതിൽ വിമുഖത കാണിക്കുന്നത് കോടതിയലക്ഷ്യമായി കണക്കാക്കുമെന്ന് കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നും ഹർജിക്കാരൻ ചൂണ്ടിക്കാണിക്കുന്നു. ജൂലൈ 21ന് ഒരു സ്കൂൾ പരിപാടിക്കിടെ സംസ്ഥാന നിയമസഭാ സ്പീക്കർ എ എൻ ഷംഷീർ ഹിന്ദു വിരുദ്ധ പരാമർശം നടത്തിയെന്ന് ഹർജിക്കാരൻ ചൂണ്ടിക്കാട്ടുന്നു. ഗണപതി ഒരു മിത്താണെന്നും ഈ വിശ്വാസത്തിന് ശാസ്ത്രീയ അടിത്തറയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കൂടാതെ, ആനയുടെ മുഖവും മനുഷ്യശരീരവുമായി ചിത്രീകരിച്ചിരിക്കുന്ന ഗണപതിക്ക് ആദ്യമായി പ്ലാസ്റ്റിക് സർജറി നടത്തിയെന്ന ധാരണ ഉൾപ്പെടെയുള്ള മിഥ്യാധാരണകളെ പ്രോത്സാഹിപ്പിക്കാനാണ് ഹിന്ദുത്വ ശ്രമിക്കുന്നതെന്നും സ്പീക്കർ അഭിപ്രായപ്പെട്ടതായി ഹർജിക്കാരൻ പറയുന്നു.

മറുവശത്ത്, തമിഴ്‌നാട്ടിൽ, മുഖ്യമന്ത്രിയുടെ മകൻ കൂടിയായ മന്ത്രി ഉദയനിധി സ്റ്റാലിൻ സനാതന ധർമ്മം ഉന്മൂലനം ചെയ്യാൻ ആഹ്വാനം ചെയ്യുകയും കൊതുകുകൾ, ഡെങ്കി, കൊറോണ, മലേറിയ എന്നിവ പരത്തുന്നതിനോട് താരതമ്യം ചെയ്യുകയും ചെയ്തുവെന്നും ഹർജിക്കാരൻ പറയുന്നു. ഭരണഘടനാ പദവി വഹിക്കുന്ന വ്യക്തികളിൽ നിന്ന് വരുന്ന ഇത്തരത്തിലുള്ള ഒരു പ്രസ്താവന സാമൂഹിക ഘടനയ്ക്ക് വലിയ നാശം വരുത്തിയിട്ടുണ്ടെന്നും സാമുദായിക സൗഹാർദം തകർക്കാനുള്ള സാധ്യതയുണ്ടെന്നും ഹർജിക്കാരൻ ചൂണ്ടിക്കാണിക്കുന്നു.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 153 എ, 295 എ, 298, 505 (1), 505 (2) വകുപ്പുകളുടെ ലംഘനമാണ് ഷംഷീർ, ഉദയനിധി സ്റ്റാലിൻ, എ രാജ എന്നിവരുടെ പ്രസ്താവനകൾ. ഈ സാഹചര്യത്തിൽ കേരളത്തിലെയും തമിഴ്നാട്ടിലെയും പൊലീസ് മേധാവികൾ സുപ്രീം കോടതിയുടെ ഉത്തരവുകൾ അവഗണിച്ചുകൊണ്ട് പരാതികളിൽ നടപടിയെടുക്കാനോ സ്വമേധയാ നടപടിയെടുക്കാനോ വിസമ്മതിച്ചിരിക്കുകയാണ്. തനിക്കെതിരായ പ്രതിഷേധങ്ങൾക്കിടയിലും സ്റ്റാലിൻ നടത്തിയ പെരുമാറ്റത്തെ കൂടുതൽ എടുത്തുകാണിച്ചുകൊണ്ട്, ഹർജിക്കാരൻ പറയുന്നു, “അദ്ദേഹം അതിൽ നിന്നില്ല, സനാതന ധർമ്മത്തിന്റെ അനുയായികൾക്കെതിരായ വംശഹത്യയ്ക്കുള്ള ആഹ്വാനത്തിന് തുല്യമായ തന്റെ പരാമർശത്തെ ന്യായീകരിക്കാൻ അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.