ഓടുന്ന ബൈക്കില്‍ ചുംബനം, വീഡിയോ; നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്

ഓടുന്ന ബൈക്കില്‍ ചുംബനം, വീഡിയോ; നടപടിക്കൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്


ജയ്പ്പൂര്‍: ബൈക്കില്‍ സഞ്ചരിക്കവെ പരസ്പരം ചുംബിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കാനൊരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. രാജസ്ഥാനിലെ ജയ്പ്പൂരിലെ ദുര്‍ഗാപൂര്‍ മേഖലയിലെ തിരക്കേറിയ റോഡില്‍ നടന്ന സംഭവത്തിന്റെ വീഡിയോ കഴിഞ്ഞദിവസമാണ് സോഷ്യല്‍മീഡില്‍ പ്രചരിച്ചത്. ബുള്ളറ്റ് ഓടിക്കുമ്പോള്‍ യുവാവ് പിന്നില്‍ ഇരിക്കുന്ന യുവതിയെ ചുംബിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇവരുടെ പിന്നില്‍ സഞ്ചരിച്ചിരുന്ന വാഹനത്തിലുള്ളവരാണ് വീഡിയോ പകര്‍ത്തിയത്. യുവാവും യുവതിയും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചെന്ന കേസിലാണ് യുവാവിനെതിരെ നടപടി. വാഹനത്തിന്റെ ഉടമയെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ ഉടന്‍ പിടികൂടുമെന്നും ജയ്പ്പൂര്‍ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

സമാനമായ നിരവധി സംഭവങ്ങള്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ ജയ്പ്പൂരിലും സമാനസംഭവമുണ്ടായിരുന്നു. ബുള്ളറ്റ് ഓടിക്കുമ്പോള്‍ പരസ്പരം ചുംബിച്ചവരെയാണ് അന്ന് പിടികൂടിയത്. ജൂണ്‍ മാസത്തില്‍ ഉത്തര്‍പ്രദേശിലെ രാംപൂരിലും സ്‌കൂട്ടര്‍ യാത്രികരുടെ ചുംബനം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്നുപേര്‍ സഞ്ചരിച്ചുകൊണ്ടിരിക്കുന്ന സ്‌കൂട്ടറില്‍ പിന്നിലിരുന്ന രണ്ടു പേരാണ് ചുംബിച്ചത്. ഇത് പിന്നാലെ വന്ന വാഹനത്തിലെ ചിലര്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. രാംപൂരിലെ സിവില്‍ ലൈന്‍സ് ഏരിയയില്‍ വച്ചായിരുന്നു സംഭവം. ജനുവരിയില്‍ ലഖ്നൗവിലെ ഹസ്രത്ഗഞ്ചില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂട്ടിയില്‍ ഇരുന്ന് ദമ്പതികള്‍ കെട്ടിപ്പിടിക്കുന്ന വീഡിയോ വൈറലായിരുന്നു. അശ്ലീലം പ്രചരിപ്പിച്ചതിനും മോട്ടോര്‍ വെഹിക്കിള്‍ ആക്ട് പ്രകാരവുമാണ് ദമ്പതികള്‍ക്കെതിരെ അന്ന് നടപടി സ്വീകരിച്ചത്.

 





'അപകടത്തെ ക്ഷണിച്ച് വരുത്തരുത്'

'ആരുടെയും വ്യക്തിപരമായ മുന്‍ഗണനകളെക്കുറിച്ച് നമ്മള്‍ വിലയിരുത്തുന്നത് ഒരിക്കലും ശരിയല്ല. പക്ഷേ റോഡ് സുരക്ഷയുടെ കാര്യത്തില്‍, ലോകത്തിലെ പല രാജ്യങ്ങളെയും അപേക്ഷിച്ച് നമ്മള്‍ വളരെ പിന്നിലാണ് എന്നതാണ് യാഥാര്‍ത്ഥ്യം. നമ്മുടെ റോഡുകള്‍ ലോകത്തിലെ ഏറ്റവും അപകടകരമായ ഒന്നായി കണക്കാക്കപ്പെടുന്നു. അതിനാല്‍, അനഭിലഷണീയമായ സാഹചര്യങ്ങള്‍ എന്തു വില കൊടുത്തും ഒഴിവാക്കുന്നതിന് നമ്മള്‍ ട്രാഫിക് നിയന്ത്രണങ്ങള്‍ ഗൗരവമായി എടുക്കാന്‍ തുടങ്ങേണ്ട സമയമാണിത്. ഓരോ വര്‍ഷവും റോഡുകളില്‍ ആയിരക്കണക്കിന് ജീവനുകളാണ് പൊലിയുന്നത്. എന്തു വില കൊടുത്തും ട്രാഫിക് നിയമങ്ങള്‍ പാലിക്കുന്നതില്‍ പ്രത്യേകം ശ്രദ്ധിക്കുന്ന ഉത്തരവാദിത്തമുള്ള ഡ്രൈവര്‍മാരും റോഡ് ഉപയോക്താക്കളും ആയിരിക്കുമെന്ന് നമുക്ക് പ്രതിജ്ഞ ചെയ്യാം.'