ബംഗ്ലാദേശിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 20 പേർ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു



ബംഗ്ലാദേശിൽ രണ്ട് ട്രെയിനുകൾ കൂട്ടിയിടിച്ച് 20 പേർ മരിച്ചു, നിരവധി പേർക്ക് പരിക്കേറ്റു


ബംഗ്ലാദേശിലെ വടക്കുകിഴക്കൻ കിഷോർഗഞ്ച് ജില്ലയിൽ തിങ്കളാഴ്ച ചരക്ക് തീവണ്ടി പാസഞ്ചർ ട്രെയിനിൽ ഇടിച്ച് 20 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. തലസ്ഥാനമായ ധാക്കയിൽ നിന്ന് 60 കിലോമീറ്റർ അകലെ കിഷോർഗഞ്ച് ജില്ലയിലെ ഭൈരാബ് പ്രദേശത്ത് ഉച്ചകഴിഞ്ഞ് 3.30 ഓടെയായിരുന്നു അപകടം. ധാക്കയിലേക്ക് പോകുന്ന എഗറോസിന്ദൂര് ഗോധൂലി എക്‌സ്പ്രസിന്റെ പിൻ കോച്ചുകളിൽ ചാട്ടോഗ്രാമിലേക്ക് പോവുകയായിരുന്ന ചരക്ക് തീവണ്ടി ഇടിച്ചാണ് അപകടമുണ്ടായത്.

ഇതുവരെ ഇരുപതോളം മൃതദേഹങ്ങൾ കണ്ടെടുത്തു. രക്ഷാപ്രവർത്തനങ്ങൾക്ക് തങ്ങൾ സാധ്യമായ എല്ലാ പിന്തുണയും നൽകുകയാണെന്ന് എലൈറ്റ് ആന്റി-ക്രൈം റാപ്പിഡ് ആക്ഷൻ ബറ്റാലിയനിലെ ഒരു ഉദ്യോഗസ്ഥൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു. മൂന്ന് പാസഞ്ചർ വണ്ടികൾ മറിഞ്ഞതായും നിരവധി പേർ തകർന്ന വാഗണിനടിയിൽ കുടുങ്ങിയതായും ഭൈരബ് റെയിൽവേ പോലീസ് സ്റ്റേഷൻ ഡ്യൂട്ടി ഓഫീസർ സിറാജുൽ ഇസ്ലാം മാധ്യമങ്ങളോട് പറഞ്ഞു.

നൂറോളം യാത്രക്കാരെ പരിക്കുകളോടെ രക്ഷപ്പെടുത്തി വിവിധ ആരോഗ്യ കേന്ദ്രങ്ങളിൽ എത്തിച്ചു. രക്ഷാപ്രവർത്തനത്തിനിടെ കൂടുതൽ മൃതദേഹങ്ങളും പരിക്കേറ്റ യാത്രക്കാരെയും കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ഫയർ സർവീസ് ഉദ്യോഗസ്ഥർ. അപകടസ്ഥലത്തേക്ക് ക്രെയിനുകളുള്ള റെസ്‌ക്യൂ ട്രെയിൻ പുറപ്പെട്ടിട്ടുണ്ട്. ഫയർ സർവീസിന്റെ ഡസനിലധികം യൂണിറ്റുകൾ രക്ഷാപ്രവർത്തനം നടത്തുന്നുണ്ടെന്ന് ബംഗ്ലാദേശ് ഫയർ സർവീസ് ആൻഡ് സിവിൽ ഡിഫൻസ് മീഡിയ ചീഫ് ഷാജഹാൻ സിക്ദർ പറഞ്ഞു.