![](https://www.malayalamexpress.in/wp-content/uploads/2023/10/19-10.png)
ഭോപ്പാൽ: മധ്യപ്രദേശില്‍ ബിജെപിക്കെതിരെ അതിഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്. വോട്ട് പിടിക്കാൻ ബിജെപി മുതിർന്ന നേതാവും സംസ്ഥാന മന്ത്രിയും പണം വാഗ്ധാനം ചെയ്യുന്നുവെന്ന് പരാതി. റവന്യൂ വകുപ്പ് മന്ത്രി ഗോവിന്ദ സിങ് രാജ്‍പുത്തിനും മുതിര്‍ന്ന നേതാവ് കൈലാഷ് വിജയ് വർഗിയക്കെതിരെയുമാണ് ആരോപണം. ബിജെപിക്ക് കൂടുതല്‍ വോട്ട് ലഭിക്കുന്ന ബൂത്തില്‍ 25 ലക്ഷം രൂപ ചുമതലക്കാർക്ക് നല്‍കുമെന്ന് മന്ത്രി വാഗ്ദാനം ചെയ്തുവെന്ന് കോൺഗ്രസ് നേതാവ് ശോഭ ഓജ ആരോപിച്ചു.
നേതാക്കൻമാർ പണം വാഗ്ധാനം ചെയ്യുന്ന ദൃശ്യം കോണ്‍ഗ്രസ് പുറത്ത് വിട്ടിരുന്നു. ബിജെപിക്ക് കൂടുതൽ വോട്ട് കിട്ടുന്ന ബൂത്തിന്റെ ഇൻചാർജിന് 25 ലക്ഷം രൂപ നൽകുമെന്ന് മന്ത്രിയും, കോണ്‍ഗ്രസിന് ഒറ്റ വോട്ട് പോലും ലഭിയ്ക്കാത്ത ബൂത്തില്‍ ചുമതലക്കാരന് അൻപത്തിയൊന്നായിരം രൂപ നല്‍കുമെന്ന് കൈലാഷ് വിജയവർഗിയ പറയുന്നതിന്‍റെയും ദൃശ്യമാണ് പുറത്ത് വന്നത്. ഇതിന് പിന്നാലെ ബിജെപിക്കെതിരെ കോൺഗ്രസ് നേതാക്കള്‍ വലിയ വിമർശനവുമായി രംഗത്ത് വന്നിട്ടുണ്ട്.