സംസ്ഥാനത്തെ റേഷന്‍ വിതരണ രീതി പരിഷ്‌കരിച്ചു; ഇനി മുതൽ റേഷന്‍ വിതരണം രണ്ടുഘട്ടമായി

സംസ്ഥാനത്തെ റേഷന്‍ വിതരണ രീതി പരിഷ്‌കരിച്ചു; ഇനി മുതൽ റേഷന്‍ വിതരണം രണ്ടുഘട്ടമായി




തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻവിതരണ രീതി സർക്കാർ പരിഷ്‌കരിച്ചു. വിവിധ വിഭാഗങ്ങൾക്ക് രണ്ടുഘട്ടമായിട്ടായിരിക്കും ഇനി മുതൽ റേഷൻ നൽകുക. മുൻഗണനവിഭാഗം കാർഡുടമകൾക്ക് (മഞ്ഞ, പിങ്ക്) എല്ലാ മാസവും 15-നു മുൻപും പൊതുവിഭാഗത്തിന് (നീല, വെള്ള) 15-നുശേഷവുമായിരിക്കും വിതരണം.

ഇ-പോസ് യന്ത്രത്തിനുണ്ടാകുന്ന പ്രശ്‌നം പരിഹരിക്കാനും മാസാവസാനമുള്ള തിരക്കു കുറയ്‌ക്കാനും ലക്ഷ്യമിട്ടാണു നടപടി. റേഷൻവിതരണം രണ്ടുഘട്ടമായി നടപ്പാക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മിഷണർ ശുപാർശ നൽകിയിരുന്നു. ഇതു പരിഗണിച്ചാണ് സർക്കാർ ഉത്തരവിറക്കിയത്.

നിലവിൽ എല്ലാ കാർഡുടമകൾക്കും മാസാദ്യം മുതൽ അവസാനംവരെ എപ്പോൾ വേണമെങ്കിലും റേഷൻ വാങ്ങാമായിരുന്നു. എന്നാൽ, പുതിയ രീതി നടപ്പാകുന്നതോടെ റേഷൻ നഷ്ടമാകാനുള്ള സാധ്യതയേറെയാണെന്നാണു റേഷൻവ്യാപാരികൾ പറയുന്നത്. 15-നു മുൻപ്‌ റേഷൻവാങ്ങാൻ കഴിയാത്ത മുൻഗണനവിഭാഗത്തിന് പിന്നീട് നൽകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല.

അഗതി-അനാഥ-വൃദ്ധമന്ദിരങ്ങളിലെ അന്തേവാസികൾക്ക് എൻ.പി.ഐ. റേഷൻകാർഡുകൾ നിലവിലുണ്ട്. ഇവരുടെ റേഷൻ വിതരണരീതി വ്യക്തമാക്കാത്തതും ആശയക്കുഴപ്പത്തിനിടയാക്കിയിട്ടുണ്ട്.