വ്യാഴാഴ്ച രാത്രി വീട്ടിൽനിന്നും ബഹളം കേട്ടിരുന്നെങ്കിലും, അമ്മിണിയും ബാബുവും സ്ഥിരമായി മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടായിരുന്നതിനാൽ സമീപ വാസികൾ ശ്രദ്ധിച്ചിരുന്നില്ല.

പുൽപ്പള്ളി: മുള്ളൻകൊല്ലി പഞ്ചായത്തിലെ ശശിമല എ.പി.ജെ നഗർ കോളനിയിലെ അമ്മിണി (55) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഭർത്താവ് ബാബുവിനെ (66) പുൽപ്പള്ളി പോലീസ് കസ്റ്റഡിയിലെടുത്തു. ഇരുളത്തുള്ള മകൻ ബിജുവിനെ ഫോണിൽ വിളിച്ച് അമ്മയ്ക്ക് സുഖമില്ലെന്നും ആശുപത്രിയിൽ കൊണ്ടുപോകാനെത്തണമെന്നും ബാബു ആവശ്യപ്പെട്ടു. ഇതുപ്രകാരം മകൻ വീട്ടിലെത്തിയപ്പോഴാണ് അമ്മിണിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് സമീപവാസികളേയും പോലീസിനേയും വിവരമറിയിക്കുകയായിരുന്നു.
കുടുംബ വഴിക്കിനിടെയുണ്ടായ മർദനത്തിലാണ് അമ്മിണി മരിച്ചതെന്നാണ് കരുതുന്നത്. സ്ഥിരമായി വീട്ടിൽ മദ്യപിച്ചു പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്ന് ഇവരുടെ ബന്ധുക്കൾ പറഞ്ഞു. വ്യാഴാഴ്ച രാത്രി വീട്ടിൽനിന്നും ബഹളം കേട്ടിരുന്നെങ്കിലും, അമ്മിണിയും ബാബുവും സ്ഥിരമായി മദ്യപിച്ച് വഴക്കുണ്ടാക്കാറുണ്ടായിരുന്നതിനാൽ സമീപ വാസികൾ ശ്രദ്ധിച്ചിരുന്നില്ല. പുല്പള്ളി പോലീസ് ഇൻസ്പെക്ടർ എ. അനന്തകൃഷ്ണൻ, എസ്.ഐ സി.ആർ. മനോജ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ഇൻക്വസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഫിങ്കർ പ്രിന്റ്, ഫൊറൻസിക്, ഡോഗ്സ്ക്വാഡുകൾ സ്ഥലത്തെത്തി പരിശോധന നടത്തി. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണത്തിന്റെ കൂടുതൽ വിവരങ്ങൾ വ്യക്തമാവുകയുള്ളുവെന്ന് പോലീസ് പറഞ്ഞു. ബിജു, അമ്മു, മജ്ഞു ചിഞ്ചു, വിഷ്ണു എന്നിവരാണ് മക്കൾ.