
കൊച്ചി സ്വകാര്യ ബസിൽ വിദ്യാർത്ഥികളുടെ യാത്രാനിരക്ക് വർധന വരുത്തുന്നത് സംബന്ധിച്ച തീരുമാനം രഘുരാമൻ കമ്മീഷൻ റിപ്പോർട്ട് ലഭിച്ചതിന് ശേഷമായിരിക്കുമെന്നു ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു പറഞ്ഞു. ഡിസംബർ 31നു മുൻപ് റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ സ്വകാര്യ ബസുടമ സംയുക്ത സമിതി സംഘടനാ ഭാരവാഹികളുമായി എറണാകുളം ഗവൺമെന്റ് ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
സ്വകാര്യ ബസ്സിൽ വിദ്യാർത്ഥികൾക്ക് യാത്രാനിരക്ക് ഇളവ് നൽകുന്ന പ്രായപരിധി 27 ആയി നിജപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഡിസംബർ 31 ന് മുൻപ് ഉത്തരവിറക്കി ജനുവരി 1 മുതൽ ഉത്തരവ് പ്രാബല്യത്തിൽ വരും.
നവംബർ ഒന്നു മുതൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ടെസ്റ്റിന് വരുന്ന ബസുകളിൽ സീറ്റ് ബെൽറ്റ്, നിരീക്ഷണ ക്യാമറ എന്നിവ ഘടിപ്പിച്ചിരിക്കണമെന്ന തീരുമാനത്തിൽ മാറ്റമില്ലെന്നും മന്ത്രി അറിയിച്ചു. ബസ്സിൽ ഡ്രൈവർക്ക് സീറ്റ് ബെൽറ്റ് നിർബന്ധമാക്കിയിരിക്കുന്നത് കേന്ദ്രസർക്കാർ നിയമപ്രകാരമാണ്. ബസ്സിന്റെ മുൻഭാഗം, പിൻഭാഗം, ഉൾഭാഗം എന്നിവ ദൃശ്യമാകും വിധത്തിൽ മൂന്ന് ക്യാമറകൾ ഘടിപ്പിക്കാൻ ആയിരുന്നു ആവശ്യം.
എന്നാൽ മുൻ ഭാഗവും ഉൾഭാഗവും ദൃശ്യമാകുന്ന ഒറ്റ ക്യാമറ ലഭിക്കും എന്ന് സംഘടനാ ഭാരവാഹികൾ അവകാശപ്പെട്ടതിനെ തുടർന്ന്, ക്യാമറയുടെ എണ്ണത്തിൽ നിർബന്ധമില്ലെന്നും സുരക്ഷാ മാനദണ്ഡങ്ങൾ പരിഗണിച്ച് ആവശ്യപ്രകാരമുള്ള ദൃശ്യങ്ങൾ ലഭ്യമാക്കും വിധം രണ്ട് ക്യാമറകൾ ഘടിപ്പിച്ചാൽ മതിയെന്നും മന്ത്രി അറിയിച്ചു. ക്യാമറ ഘടിപ്പിക്കുന്നതിനുള്ള ചെലവ് ഇനത്തിൽ 5000 രൂപ വരെ സബ്സിഡിയായി സർക്കാരിൽ നിന്ന് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.
ട്രാൻസ്പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത്, അസിസ്റ്റൻറ് സെക്രട്ടറി അജിത് കുമാർ, ജോയിന്റ് ട്രാൻസ്പോർട്ട് കമ്മീഷണർ മനോജ് കുമാർ, വിവിധ സ്വകാര്യ ബസുടമ സംയുക്ത സമിതി സംഘടനാ ഭാരവാഹികൾ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.