കൂടെ പഠിച്ച പെൺകുട്ടി പ്രസവിച്ചു, പിന്നാലെ മുങ്ങി ബിജെപി നേതാവിന്റെ മകൻ; പത്രസമ്മേളനം നടത്തി കുടുംബം

കൂടെ പഠിച്ച പെൺകുട്ടി പ്രസവിച്ചു, പിന്നാലെ മുങ്ങി ബിജെപി നേതാവിന്റെ മകൻ; പത്രസമ്മേളനം നടത്തി കുടുംബം


മം​ഗളൂരുവിൽ കോളേജ് വിദ്യാർത്ഥിയായ പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയതിന് പിന്നാലെ മുങ്ങി ആരോപണ വിധേയനായ ബിജെപി നേതാവിന്റെ മകൻ. ബിജെപി നേതാവ് പി ജി ജഗന്നിവാസ റാവുവിന്റെ മകൻ കൃഷ്ണ ജെ റാവു ആണ് ഒളിവിൽ പോയത്. മകളെ വിവാഹ വാഗ്ദാനം നൽകി കൃഷ്ണ ജെ റാവു ലൈംഗികമായി ചൂഷണം ചെയ്തതായി ആരോപിച്ച് യുവതിയുടെ അമ്മ രം​ഗത്തെത്തിയിരുന്നു.

ഇക്കഴിഞ്ഞ ദിവസമായിരുന്നു പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയത്. ഇതിന് പിന്നാലെ ആരോപണ വിധേയനായ ബിജെപി നേതാവിന്റെ മകൻ കൃഷ്ണ ജെ റാവുവിനെതിരെ യുവതിയും കുടുംബവും രം​ഗത്തെത്തി. വാർത്താസമ്മേളനം വിളിച്ചായിരുന്നു ഇവരുടെ പ്രതികരണം. വിദ്യാർത്ഥിനിയായ തന്റെ മകൾക്ക് ഹൈസ്കൂൾ കാലം മുതൽ കൃഷ്ണയുമായി ബന്ധമുണ്ടായിരുന്നുവെന്ന് അമ്മ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കൃഷ്ണ റാവു മകളെ വിവാഹം കഴിക്കുമെന്ന് ഉറപ്പ് നൽകിയെന്നും എന്നാൽ ​മകൾ ഗർഭിണിയായതോടെ മുങ്ങിയെന്നും അമ്മ പറഞ്ഞു. ഏഴാം മാസത്തിലാണ് കുടുംബം പെൺകുട്ടി ഗർഭിണിയാണെന്ന് അറിയുന്നത്. പിന്നാലെയാണ് കൃഷ്ണ റാവുവിന്റെ അച്ഛനും ബിജെപി നേതാവുമായ പി ജി ജഗന്നിവാസ റാവുവിനെ കുടുംബം സമീപിക്കുന്നത്. അന്ന് ഇരുവരുടെയും വിവാഹം നടത്താമെന്ന് പി ജി ജഗന്നിവാസ റാവു ഉറപ്പ് നൽകിയെങ്കിലും പിന്നീട് വിവാഹം കഴിക്കാൻ നിർബന്ധിച്ചാൽ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് അമ്മ പറഞ്ഞു.ജാതിയും കുടുംബ പശ്ചാത്തലവുമാണ് വിവാഹത്തെ എതിർക്കാനുള്ള കാരണമെന്നും കുടുംബം അറിയിച്ചു.

ഇതിന് പിന്നാലെയാണ് സംഭവത്തിൽ പരാതിയുമായി പുത്തൂർ വനിതാ പൊലീസ് സ്റ്റേഷനെ യുവതിയും കുടുംബവും സമീപിച്ചത്. അവിടെ വെച്ച് പിജി ജഗന്നിവാസ റാവു എംഎൽഎ അശോക് കുമാർ റായിയെ ഫോണിൽ ബന്ധപ്പെടുന്നു. പിന്നാലെ പരാതി നൽകരുതെന്ന് എംഎൽഎ ആവശ്യപ്പെട്ടുവെന്നും വിവാഹം നടത്തിത്തരാമെന്ന് ഉറപ്പുനൽകിയതായും പെൺകുട്ടിയുടെ അമ്മ പറഞ്ഞു. ഭാവിയെക്കുറിച്ച് ആശങ്കയുണ്ടെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു.

അതേസമയം കുഞ്ഞിനെ ഗർഭഛിദ്രം ചെയ്യാൻ കുടുംബത്തിന് പണം വാഗ്ദാനം ചെയ്തതായും പെൺകുട്ടിയുടെ അമ്മ ആരോപണം ഉന്നയിച്ചു. കൃഷ്ണയാണ് കുട്ടിയുടെ പിതാവെന്ന് തെളിയിക്കാൻ ഡിഎൻഎ പരിശോധനയ്ക്ക് തയാറാണെന്ന് കുടുംബം അറിയിച്ചു. എന്നാൽ, ജഗന്നിവാസ റാവു പരിശോധനയെ എതിർക്കുകയും പകരം കുട്ടി തന്റേതല്ലെന്ന് മഹാലിംഗേശ്വര ക്ഷേത്രത്തിന് മുന്നിൽ കൃഷ്ണൻ സത്യം ചെയ്യാൻ മകനോട് നിർദ്ദേശിക്കുകയും ചെയ്തതായും ഇവർ പറയുന്നു.

അതേസമയം കുഞ്ഞിന് മൂന്ന് മാസം പ്രായമാകുമ്പോൾ ഡിഎൻഎ പരിശോധനയുമായി മുന്നോട്ട് പോകാനാണ് കുടുംബത്തിന്റെ തീരുമാനം. എന്നാൽ നിയമനടപടിക്ക് ശ്രമിച്ചപ്പോൾ എംഎൽഎ അശോക് റായ് തങ്ങളെ നിരുത്സാഹപ്പെടുത്തിയെന്നും പെൺകുട്ടിയുടെ അമ്മ പറഞ്ഞു. അതേസമയം സഹായത്തിനായി ഹിന്ദു നേതാക്കളെ സമീപിച്ചപ്പോൾ പിന്തുണ ലഭിച്ചില്ലെന്നും പെൺകുട്ടിയുടെ അമ്മ ആരോപിച്ചു.