യുഎഇയില്‍ കനത്ത മഴ; റോഡുകള്‍ വെള്ളത്തില്‍ മുങ്ങി, വിമാന സര്‍വീസുകളെയും ബാധിച്ചു

യുഎഇയില്‍ കനത്ത മഴ; റോഡുകള്‍ വെള്ളത്തില്‍ മുങ്ങി, വിമാന സര്‍വീസുകളെയും ബാധിച്ചു


ദുബൈ: യുഎഇയുടെ പല ഭാഗങ്ങളിലും കനത്ത മഴ. ദുബൈയിലും ഷാര്‍ജയിലും ശക്തമായ മഴയാണ് പെയ്തത്. മഴക്കൊപ്പം ശക്തമായ ഇടിമിന്നലുമുണ്ടായിരുന്നു. വെള്ളിയാഴ്ച പുലര്‍ച്ചെ തുടങ്ങിയ മഴ മണിക്കൂറുകളോളം നീണ്ടുനിന്നു. റോഡുകളില്‍ വെള്ളം കയറിയതോടെ വാഹന ഗതാഗതം പല സ്ഥലങ്ങളിലും തടസ്സപ്പെട്ടു. 

ദുബൈയിലെ കരാമ, സിലിക്കണ്‍ ഒയാസിസ്, മുഹൈസിന, ഷാര്‍ജയിലെ അല്‍ നഹ്ദ എന്നിവിടങ്ങളില്‍ റോഡുകളില്‍ വെള്ളം കയറിയിട്ടുണ്ട്.  പ്രതികൂല കാലാവസ്ഥ വിമാന സര്‍വീസുകളെയും ബാധിച്ചു. ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടതും ഇവിടേക്ക് എത്തേണ്ടതുമായ ഇരുപതോളം വിമാന സര്‍വീസുകളെ കാലാവസ്ഥ ബാധിച്ചതായി അധികൃതര്‍ അറിയിച്ചു.  കനത്ത മഴയെ തുടര്‍ന്ന് ദേശീയ കാലാവസ്ഥ കേന്ദ്രം യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചു. വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.

വെള്ളിയാഴ്ച യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ പെയ്യുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. അജ്മാന്‍, റാസല്‍ഖൈമ, ഉമ്മുല്‍ഖുവൈന്‍ എന്നിവിടങ്ങളില്‍ വിദൂര പഠനത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രതികൂല കാലവസ്ഥ കണക്കിലെടുത്ത് സ്വകാര്യ മേഖല ജീവനക്കാര്‍ വേണ്ട ക്രമീകരണങ്ങള്‍ നടത്താന്‍ മാനവവിഭവശേഷി മന്ത്രാലയവും നിര്‍ദ്ദേശം നല്‍കിയിരുന്നു. 

സൗദി തലസ്ഥാന നഗരത്തിൽ ശക്തമായ മഴ; റോഡുകളിൽ വെള്ളക്കെട്ട്

റിയാദ്: സൗദി തലസ്ഥാന നഗരമായ റിയാദിൽ ഇന്നലെ ശക്തമായ മഴ പെയ്തു. വ്യാഴാഴ്ച ഉച്ച കഴിഞ്ഞത് മുതൽ ആകാശം മൂടിക്കെട്ടിയിരുന്നെങ്കിലും മഴ പെയ്ത് തുടങ്ങിയത് വൈകീട്ട് ആറോടെയാണ്. നഗരത്തിന്‍റെ ചില ഭാഗങ്ങളിൽ കോരിച്ചൊരിയുന്നത് പോലെയാണ് മഴ പെയ്തിറങ്ങിയത്. ചാറിപ്പോയ ഭാഗങ്ങളുമുണ്ട്. എന്നാൽ അതിശക്തമായ കാറ്റുവീശി. ഇടിമിന്നലുമുണ്ടായി. മഴപെയ്തതോടെ അന്തരീക്ഷത്തിന് തണുപ്പും കൂടിയിട്ടുണ്ട്. 

നഗരത്തിന്‍റെ വടക്കുഭാഗത്ത് റോഡുകളിൽ വെള്ളക്കെട്ടുകളുണ്ടായി. കാറുകൾ പോലുള്ള ചെറിയ വാഹനങ്ങളുടെ ടയറുകൾ മുങ്ങിപ്പോകും വിധം പലയിടങ്ങളിലും റോഡുകളിൽ വെള്ളം നിറഞ്ഞു. ഗതാഗതത്തിന് നേരിയ തടസ്സം അനുഭവപ്പെട്ടു. തണുപ്പിലേക്ക് രാജ്യത്തിെൻറ കാലാവസ്ഥ മാറുന്നതിെൻറ സൂചനയായി ഒരാഴ്ചയിൽ കൂടുതലായി പല ഭാഗങ്ങളിലും വ്യാപകമായ മഴ പെയ്യുന്നുണ്ടെങ്കിലും റിയാദിൽ നല്ല മഴയുണ്ടായത് വ്യാഴാഴ്ചയാണ്. മഴ കാണാൻ കാത്തിരുന്നവർക്ക് ഇത് നല്ല ആഘോഷവുമായി. 

മഴയുടെയും ഇടിമിന്നലിൻറെയും കാറ്റടിക്കുന്നതിെൻറയും ദൃശ്യങ്ങൾ മൊബൈൽ ഫോണുകളിൽ പകർത്തി നഗരവാസികൾ സോഷ്യൽ മീഡിയകളിൽ നിറച്ചുകഴിഞ്ഞു. കഴിഞ്ഞ ദിവസം ജിദ്ദയിലും മക്കയിലും അതിശക്തമായ മഴയും തുടർന്ന് വെള്ളപ്പൊക്കവുമുണ്ടായിരുന്നു.