
കൊല്ലം: കൊല്ലം പട്ടാഴിയിൽ കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് പണികൊടുത്ത് സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുന്നു. തലവൂർ പഞ്ചായത്ത് അംഗമായ സി രഞ്ജിത്താണ് അടിക്കടി ഉണ്ടാവുന്ന കറന്റ് കട്ടിനും വൈദ്യുതി ചാർജ് വർധനയ്ക്കുമെതിരെ വേറിട്ട രീതിയില്‍ പ്രതിഷേധിച്ചത്. വാർഡിലെ ഒൻപത് വീടുകളിലെ വൈദ്യുതി ബില്ല് നാണയത്തുട്ടുകൾ നൽകിയാണ് രഞ്ജിത്ത് അടച്ചത്. ഒരു ദിവസം മുഴുവൻ ഇരുന്നാണ് ജീവനക്കാർ നാണയത്തുട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തിയത്.
തലവൂരിലെ വൈദ്യുതി ബിൽ അടയ്ക്കാത്തവരുടെ കണക്ഷൻ വിച്ഛേദിക്കുന്ന അവസാന ദിവസമായിരുന്നു തിങ്കളാഴ്ച. വാർഡിലെ 9 വീടുകളിലെ വൈദ്യുതി ബിൽ തുകയായ എണ്ണായിരം രൂപ ചില്ലറയായിട്ടാണ് രഞ്ജിത്ത് നൽകുകയത്. ബില്ലുകളും തുകയും പ്രത്യേകം കവറുകളിലാക്കി കെട്ടി വലിയ സഞ്ചിയിലാക്കി തോളിൽ ചുമന്നാണ് രഞ്ജിത്ത് കെഎസ്ഇബി സെക്ഷൻ ഓഫീസിലെത്തിയത്. 325, 1500, 950 എന്നിങ്ങനെ വ്യത്യസ്തമായ ബിൽ തുകകളായിരുന്നു ഓരോ ബില്ലിലും അടയ്ക്കേണ്ടിയിരുന്നത്. ഒന്ന്, രണ്ട് അഞ്ച്, പത്ത് രൂപയുടെ നാണയങ്ങളാണ് ബിൽ തുകയായി നൽകിയത്. കെഎസ്ഇബി സെക്ഷൻ ഓഫീസിലെ അസിസ്റ്റന്‍റ് എഞ്ചിനിയർ മുതൽ മുഴുവൻ ജീവനക്കാരും ഒരുമിച്ചിരുന്നാണ് നാണയങ്ങൾ എണ്ണി തിട്ടപ്പെടുത്തിയത്.