സഹാറ ഗ്രൂപ്പ് ചെയർമാൻ സുബ്രത റോയ് അന്തരിച്ചു

സഹാറ ഗ്രൂപ്പ് ചെയർമാൻ സുബ്രത റോയ് അന്തരിച്ചു

മുംബൈ : സഹാറ ഗ്രൂപ്പ് ചെയര്‍മാന്‍ സുബ്രത റോയ് (75) അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു.ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യമെന്ന് ആശുപത്രിയി അധികൃതര്‍ അറിയിച്ചു.ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ഈ മാസം 12-ന് മുംബൈയിലെ കോകിലബെന്‍ ധീരുബായ് അംബാനി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

1948 ജൂൺ 10ന് ബിഹാറിൽ ജനിച്ച റോയ് 1976ൽ പ്രതിസന്ധിയിലായ സഹാറ ഫിനാൻസ് കമ്പനി ഏറ്റെടുത്തുകൊണ്ടാണ് ബിസിനസ് രംഗത്തേക്കു ചുവടുവച്ചത്. കേവലം 2000 രൂപ മൂലധനത്തില്‍ ആരംഭിച്ച കമ്പനി രാജ്യത്തെ മുന്‍നിര കമ്പനികളിലൊന്നായി മാറി. 1978ൽ കമ്പനിയുടെ പേര് സഹാറ ഇന്ത്യ പരിവാർ എന്നു മാറ്റി.സുബ്രതോ റോയിയുടെ നേതൃത്വത്തിൽ സഹാറ വിവിധ മേഖലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിച്ചു. ബീഹാറില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലേക്ക് താമസം മാറ്റി. തുടര്‍ന്ന്, 1990-കളില്‍ സുബ്രത റോയ് ലഖ്നൗവിലേക്ക് ചേക്കേറി. ലക്നൗ നഗരത്തെ തന്റെ കമ്പനിയുടെ ആസ്ഥാനമാക്കി മാറ്റി.

1992ൽ രാഷ്ട്രീയ സഹാറ എന്ന പേരിൽ ഹിന്ദി ഭാഷാ ദിനപത്രം തുടങ്ങി. സഹാറ ടിവി ചാനൽ ആരംഭിച്ചു. ലണ്ടനിലെ ഗ്രോസ്‌വെനർ ഹൗസ് ഹോട്ടൽ, ന്യൂയോർക്ക് സിറ്റിയിലെ പ്ലാസ ഹോട്ടൽ എന്നിവ ഏറ്റെടുത്തുകൊണ്ട് ഇന്ത്യയിലെ നമ്പര്‍ വണ്‍ കമ്പനിയായി പേരെടുത്തു സഹാറ ഗ്രൂപ്പ്.

ഇന്ത്യൻ റെയിൽവേ കഴിഞ്ഞാൽ ഏറ്റവുമധികം ജീവനക്കാരുള്ള ഇന്ത്യയിലെ രണ്ടാമത്തെ വലിയ തൊഴിൽദാതാവെന്നു സഹാറയെ ടൈം മാഗസിൻ പ്രശംസിച്ചിരുന്നു.ഒരു ഡസണ്‍ കമ്പനികളിലായി 12 ലക്ഷത്തോളം ജീവനക്കാരുള്ള സ്ഥാപനമായിരുന്നു സാഹറ. ഒന്നേകാല്‍ ലക്ഷത്തോളം ജീവനക്കാര്‍ ഒരേ സമയം ദേശീയഗാനം ആലപിച്ച് ഗിന്നസ് ബുക്കില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.ഫിനാന്‍സ്, റിയല്‍ എസ്റ്റേറ്റ്, മീഡിയ, എന്റര്‍ടൈന്‍മെന്റ്, സ്‌പോര്‍ട്‌സ് തുടങ്ങി വൈവിധ്യങ്ങളായ സ്ഥാപനങ്ങളിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റുകളിലൊന്നായി സഹാറ മാറിയിരുന്നു.

സഹാറ ഗ്രൂപ്പിന്റെ തകര്‍ച്ചയ്ക്ക തുടക്കം ​ഇട്ടത് സാഹറ ചിട്ടി ഫണ്ടായിരുന്നു..

സെബിയിൽ (സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ്) റജിസ്റ്റർ ചെയ്യാത്ത കടപ്പത്രങ്ങളിലൂടെ ലക്ഷക്കണക്കിന് നിക്ഷേപകരെ വഞ്ചിച്ചെന്ന കേസിൽ 2010ൽ സെബി അന്വേഷണം ആരംഭിച്ചതോടെ കമ്പനി തിരിച്ചടി നേരിട്ടു.ഇത്തരത്തിൽ സമാഹരിച്ച 24,000 കോടി രൂപ നിക്ഷേപകർക്കു തിരികെ നൽകാൻ 2012ൽ സുപ്രീം കോടതി വിധിച്ചു.കോടതിയിൽ ഹാജരാകാതിരുന്നതിനെത്തുടർന്ന് 2014ൽ സുബ്രതോ റോയിയെ സുപ്രീം കോടതി തടവിലാക്കി. 2016ൽ പരോളിൽ പുറത്തിറങ്ങിയെങ്കിലും സഹാറ ഗ്രൂപ്പിനെ പുനരുജ്ജീവിപ്പിക്കുന്നതിൽ പരാജയപ്പെട്ടു.

സഹാറ ചിട്ടി ഫണ്ട് കുംഭകോണത്തെ തുടര്‍ന്ന് കമ്പനി നിരവധി പ്രതിസന്ധികള്‍ നേരിട്ടിരുന്നു. അദ്ദേഹത്തിന്റെ നഷ്ടം സഹാറ ഇന്ത്യ പരിവാറിന് ആഴത്തില്‍ അനുഭവപ്പെടുമെന്ന് കമ്പനി പറഞ്ഞു. ഭാര്യ സ്വപ്ന റോയി. മക്കൾ സുശാന്ത് റോയ്, സീമന്തോ റോയ്. മെറ്റാസ്റ്റാറ്റിക് മാലിഗ്നൻസി, ഹൈപ്പർടെൻഷൻ, പ്രമേഹം തുടങ്ങിയ രോ​ഗങ്ങളെ തുടർന്ന് ആരോ​ഗ്യം മോശമായിരുന്നു. രോ​ഗങ്ങൾ മൂർച്ഛിച്ചതിനെ തുടർന്ന് ഹൃദയാഘാതമുണ്ടായാണ് മരണമെന്ന് സഹാറ ​​ഗ്രൂപ് അറിയിച്ചു.