ചായ കിട്ടിയില്ല; ശസ്ത്രക്രിയ പാതി വഴിയിൽ നിർത്തി ഡോക്ടർ ഇറങ്ങിപ്പോയി


ചായ കിട്ടിയില്ല; ശസ്ത്രക്രിയ പാതി വഴിയിൽ നിർത്തി ഡോക്ടർ ഇറങ്ങിപ്പോയി


ഒരു കപ്പ് ചായയുടെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് നാഗ്പൂരിലെ സർക്കാർ ആശുപത്രിയിൽ ശസ്ത്രക്രിയ പാതി വഴിയിൽ നിർത്തി ഡോക്ടർ ഇറങ്ങിപ്പോയി. മഹാരാഷ്ട്രയിൽ നവംബർ 3 ന് മടുവാ തെഹ്സിലെ ഹെൽത്ത് സെന്ററിലാണ് സംഭവം. എട്ടോളം സ്ത്രീകൾക്ക് അന്നേ ദിവസം ആശുപത്രിയിൽ ശസ്ത്രക്രിയ നിശ്ചയിച്ചിട്ടുണ്ടായിരുന്നു. ഡോ. തേജ് രംഗ് ഭൽവിയാണ് ചുമതലയിൽ ഉണ്ടായിരുന്ന ഡോക്ടർ.

ആദ്യം നാല് സ്ത്രീകളുടെ ഓപ്പറേഷന് ശേഷം മറ്റ് സ്ത്രീകൾക്ക് അനസ്തേഷ്യ നൽകുന്ന തിരക്കിനിടെ ഡോക്ടർ ഭൽവി ആശുപത്രി ജീവനക്കാരനോട് ഒരു കപ്പ് ചായ ആവശ്യപ്പെട്ടു. പക്ഷെ ചോദിച്ച ചായ കിട്ടാത്തതിനെ തുടർന്ന് ശസ്ത്രക്രിയ പാതി വഴിയിൽ നിർത്തി ഡോക്ടർ ഇറങ്ങിപ്പോയി. ആശുപത്രി അധികൃതർ ഉടൻ തന്നെ ജില്ലാ മെഡിക്കൽ ഓഫീസറെ വിവരം അറിയിച്ചതിനെ തുടർന്ന് മറ്റൊരു ഡോക്ടർ എത്തുകയും മറ്റ് നാല് സ്ത്രീകളുടെ ശസ്ത്രക്രിയ നടത്തുകയും ചെയ്തു.


നാഗ്പൂർ ജില്ലാ പരിഷത്തിന്റെ മേധാവി സൗമ്യ ശർമ്മ ഇക്കാര്യത്തിൽ ഇടപെട്ടിട്ടുണ്ട്. ഒരു മൂന്ന് അംഗ കമ്മിറ്റിയെ വിഷയത്തെ കുറിച്ച് അന്വേഷിക്കാൻ ചുമതലപ്പെടുത്തും എന്ന് അവർ അറിയിച്ചു. കമ്മിറ്റിയുടെ തീരുമാന പ്രകാരം ഡോക്ടർ ഭൽവിക്ക്‌ എതിരെ നടപടി ഉണ്ടാകും. പഞ്ചായത്ത് സമിതി മെമ്പറിൽ നിന്നും സംഭവത്തിന്റെ വിശദാംശങ്ങൾ ശേഖരിച്ചതായി എൻഡിടിവിയ്ക്ക്‌ നൽകിയ ടെലിഫോൺ സംഭാഷണത്തിൽ ജില്ലാ പരിഷത്ത് മേധാവി സൗമ്യ ശർമ പറഞ്ഞു.

” ചായ ലഭിക്കാത്തതിനെ തുടർന്ന് ഡോക്ടർ ഭൽവി ഓപ്പറേഷന് ഇടയിൽ ഉറങ്ങിപ്പോയി എന്നാണ് എനിക്ക് ലഭിച്ച വിവരം. വിഷയം വളരെ ഏറെ ഗൗരവം ഉള്ളതാണ്. ഇത്ര നിസ്സാര പ്രശ്നങ്ങളുടെ പേരിൽ ഡോക്ടർമാർ അവരുടെ ഉത്തരവാദിത്തങ്ങളിൽ നിന്നും പിൻ മാറിയാൽ ഐപിസി സെക്ഷൻ 304 അനുസരിച്ച് അവർക്കെതിരെ നടപടി ഉണ്ടാകും. ” – ശർമ എൻഡിടിവിയോട് പറഞ്ഞു. ജില്ലാ നേതൃത്വം അന്വേഷണത്തിന് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. മൂന്ന് അംഗ കമ്മിറ്റി വിഷയം പരിശോധിക്കുമെന്നും അവർ പറഞ്ഞു.