ഇന്തോനേഷ്യയിൽ അ​ഗ്നിപർവതം പൊട്ടിത്തെറിച്ച് 11 മരണം


ഇന്തോനേഷ്യയിൽ അ​ഗ്നിപർവതം പൊട്ടിത്തെറിച്ച് 11 മരണം



ഇന്തോനേഷ്യയിൽ അഗ്നിപർവതമായ മറാപ്പി പൊട്ടിത്തെറിച്ച് 11 പർവതാരോഹകർ മരിച്ചു. 12 പേരെ കാണാതായി. ഞായറാഴ്ചയാണ്‌ പടിഞ്ഞാറൻ സുമാത്രയിൽ അഗ്നിപർവത സ്‌ഫോടനമുണ്ടായത്‌. ഈ സമയത്ത് പ്രദേശത്ത് 26 പർവതാരോഹകർ ഉണ്ടായിരുന്നു. മൂന്ന്‌പേരെ പരിക്കുകളോടെ കണ്ടെത്തിയെന്ന്‌ പഡാങ് സെർച്ച് ആൻഡ് റെസ്‌ക്യൂ ഏജൻസി മേധാവി അബ്ദുൾ മാലിക് പറഞ്ഞു. സ്‌ഫോടനത്തിനുപിന്നാലെ മൂന്നു കിലോമീറ്ററൊളം ഉയരത്തിൽ പുകയും ചാരവും പൊങ്ങി.

താഴ്‌വര ചാരംകൊണ്ട് മൂടി. ലാവാ പ്രവാഹത്തിന് സാധ്യതയുള്ളതിനാൽ മൂന്നു കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരെ ഒഴിപ്പിച്ചു. ഇന്തോനേഷ്യൻ പസഫിക്കിലെ “റിങ്‌ ഓഫ് ഫയർ’ എന്ന് അറിയപ്പെടുന്ന സ്ഥലത്താണ് 2891 മീറ്റർ ഉയരമുള്ള മറാപ്പി സ്ഥിതി ചെയ്യുന്നത്. ഇവിടെ 1979ൽ ഉണ്ടായ സ്ഫോടനത്തില്‍ 60 പേര്‍ കൊല്ലപ്പെട്ടിരുന്നു.