കർണാടകയിൽ ഭക്ഷ്യസംസ്‌കരണ കേന്ദ്രത്തിന്റെ ഗോഡൗണിൽ ചോളം നിറച്ച ടാങ്ക് തകർന്നുവീണ് ഏഴു തൊഴിലാളികൾക്ക് ദാരുണാന്ത്യം

കർണാടകയിൽ ഭക്ഷ്യസംസ്‌കരണ കേന്ദ്രത്തിന്റെ ഗോഡൗണിൽ ചോളം നിറച്ച ടാങ്ക് തകർന്നുവീണ് ഏഴു തൊഴിലാളികൾക്ക് ദാരുണാന്ത്യം



കർണാടകത്തിൽ ഭക്ഷ്യസംസ്‌കരണ കേന്ദ്രത്തിന്റെ ഗോഡൗണിൽ ചോളം നിറച്ച ടാങ്ക് തകർന്നുവീണ് ഏഴു തൊഴിലാളികൾക്ക് ദാരുണാന്ത്യം.തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് തൊഴിലാളികൾക്ക് മുകളിലേക്ക് ടാങ്ക് തകർന്നുവീണത്. ഇതോടെ 13 തൊഴിലാളികൾ ചോളക്കൂമ്പാരത്തിനുള്ളിൽ കുടുങ്ങുകയായിരുന്നു. ചൊവ്വാഴ്ച രാവിലെ 11-ഓടെയാണ്‌ തൊഴിലാളികളെ പുറത്തെത്തിക്കാൻ കഴിഞ്ഞത്. അപ്പോഴേക്കും ഏഴുപേർ മരിച്ചു. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ സമീപത്തെ ആശുപത്രിയിലേക്കുമാറ്റി. തിങ്കളാഴ്ച രാത്രിതന്നെ മറ്റൊരു തൊഴിലാളിയെ രക്ഷപ്പെടുത്തിയിരുന്നു.

ബിഹാർ സ്വദേശികളായ കൃഷ്ണകുമാർ (34), രാജേഷ് കുമാർ മുഖ്യ (29), ശംഭു മുഖ്യ (34), ലുകോ യാദവ് (29), റാമിബ്രച് മുഖ്യ (41), റാംബാലക് മുഖ്യ (27), ദുൽഹാര ചന്ദ് മുഖ്യ (34) എന്നിവരാണ് മരിച്ചത്. അപകടമുണ്ടായ രാജ്ഗുരു ഫുഡ്‌സ് എന്ന സ്ഥാപനത്തിൽ വർഷങ്ങളായി ജോലിചെയ്തുവരുന്നവരാണിവർ. അഗ്നിരക്ഷാസേനയുടെയും പുണെയിൽനിന്നെത്തിയ ദേശീയ ദുരന്തനിവാരണ സേനയുടെയും നേതൃത്വത്തിൽ മണ്ണുമാന്തിയന്ത്രങ്ങളും ക്രെയിനുകളുമെത്തിച്ചാണ് ചോളക്കൂമ്പാരം നീക്കംചെയ്തത്.