തുണിക്കടയ്ക്ക് മുന്നിലെ പാർക്കിംഗിനെ ചൊല്ലി തർക്കം; സൈനികനും സഹോദരനും മർദ്ദനം; ഡോക്ടറടക്കം 3 പേർ കസ്റ്റഡിയിൽ


തുണിക്കടയ്ക്ക് മുന്നിലെ പാർക്കിംഗിനെ ചൊല്ലി തർക്കം; സൈനികനും സഹോദരനും മർദ്ദനം; ഡോക്ടറടക്കം 3 പേർ കസ്റ്റഡിയിൽ

തിരുവനന്തപുരം : പാറശ്ശാലയിൽ കടയുടെ മുന്നിലെ പാർക്കിങ്ങിനെ ചൊല്ലിയുണ്ടായ തർക്കത്തിന് പിന്നാലെ മർദ്ദനം. സൈനികനും സഹോദരനും മർദ്ദനമേറ്റു. പരിക്കേറ്റ കോട്ടവിള സ്വദേശിയായ സിനുവിനെയും സിജുവിനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദനത്തിൽ വാരിയെല്ല് പൊട്ടിയ സിജുവിനെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ക്രൂര മർദ്ദനത്തിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ബുധനാഴ്ച രാത്രി ഏഴരമണിയോടുകൂടി പാറശ്ശാല ആശുപത്രി ജങ്ഷനു സമീപത്തായാണ് സംഭവം. ആശുപത്രി ജങ്ഷനിലെ ഇലക്ട്രിക് കടയിൽ സാധനങ്ങൾ വാങ്ങുവാനെത്തിയ കോട്ടവിള സ്വദേശികളായ സഹോദരങ്ങൾ സമീപത്തെ തുണിക്കടയ്ക്കു മുന്നിലായി റോഡരികിൽ കാർ പാർക്ക് ചെയ്തു. കാർ മാറ്റാൻ കടയുടമ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ഇരുകൂട്ടരും തമ്മിൽ തർക്കമായി. ഈ സമയത്തെത്തിയ കടയുടമയുടെ മകനും സുഹൃത്തും ചേർന്ന് കാറിലെത്തിയ കോട്ടവിള സ്വദേശികളെ മർദ്ദിക്കുകയായിരുന്നു. കടയുടമ അയൂബ് ഖാൻ, മകനും ഡോക്ടറുമായ അലി ഖാൻ, സുഹൃത്ത് സജീലാൽ എന്നിവരാണ് കസ്റ്റഡിയിലുളളത്