കേന്ദ്ര സേനയെ ഇറക്കിയാലും സമരം തുടരും: ആര്‍ഷോ




തിരുവനന്തപുരം : ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോ. ഗവര്‍ണറുടെ ഇടപെടലുകള്‍ മാനസിക വിഭ്രാന്തി ബാധിച്ച നിലയിലാണെന്ന് ആര്‍ഷോ ആരോപിച്ചു. ഗവര്‍ണര്‍ അധികാരം ദുര്‍വിനിയോഗം ചെയ്ത് പോലീസിനെ ഭീഷണിപ്പെടുത്തുന്നുവെന്നും തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം കുറ്റപ്പെടുത്തി.

ഗവര്‍ണറുടേത് ജനാധിപത്യ സമൂഹത്തെ അപമാനിക്കുന്ന തീരുമാനമാണ്. ജനാധിപത്യ സമരങ്ങളോട് അദ്ദേഹത്തിന് പുച്ഛമാണ്. എങ്ങനെയും അക്രമസംഭവങ്ങള്‍ അരങ്ങേറുക എന്ന നിലയ്ക്ക് നടത്തുന്ന പൊറാട്ടുനാടകമാണിത്. ഗവര്‍ണര്‍ക്കെതിരായ സമരം ശക്തമായി തുടര്‍ന്നുപോകും. ഗവര്‍ണര്‍ അധികാരം ദുര്‍വിനിയോഗം ചെയ്ത് പോലീസിനെ ഭീഷണിപ്പെടുകയാണ്. പ്രോട്ടോക്കോള്‍ ലംഘിച്ചാണ് അദ്ദേഹം പുറത്തിറങ്ങിയത്. തന്നെ ആക്രമിച്ചുവെന്ന് ഗവര്‍ണര്‍ നുണപറയുകയാണ്. ഒരു വിദ്യാര്‍ഥിയും വാഹനത്തിന് സമീപത്തേക്ക് പോയിട്ടില്ല. സമാധാന സമരത്തെ അക്രമമാക്കാന്‍ അദ്ദേഹം ശ്രമിക്കുന്നു. ഗവര്‍ണര്‍ എല്ലാ സാധ്യതകളും ഉപയോഗിക്കട്ടെ.

കേന്ദ്ര സേനയെ ഇറക്കി അടിച്ചമര്‍ത്തിയാലും സമരവുമായി മുന്നോട്ടുപോകും. 'ഗവര്‍ണറുടെ ഭീഷണിക്ക് വഴങ്ങേണ്ടവരല്ല പോലീസ്. പ്രതിഷേധാക്കാര്‍ക്കെതിരെ 124 ചുമത്തിയത്തില്‍ ഞങ്ങള്‍ക്ക് വലിയ വിമര്‍ശനം ഉണ്ട്. അത് ചുമത്തേണ്ട ഒരു സാഹചര്യവും ഉണ്ടായിട്ടില്ല. സര്‍ക്കാര്‍ ഇടപെടലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു', ആര്‍ഷോ പറഞ്ഞു.