ഗ്യാൻവാപി മസ്ജിദിൽ പൂജയ്ക്ക് അനുമതി; ഏഴ് ദിവസത്തിനുള്ളിൽ ക്രമീകരണം ഒരുക്കണമെന്ന് ജില്ലാ കോടതി

ഗ്യാൻവാപി മസ്ജിദിൽ പൂജയ്ക്ക് അനുമതി; ഏഴ് ദിവസത്തിനുള്ളിൽ ക്രമീകരണം ഒരുക്കണമെന്ന് ജില്ലാ കോടതി
ന്യൂഡൽഹി: ഗ്യാൻവാപി മസ്‌ജദിൽ പൂജക്ക് അനുമതി. മസ്‌ജിദിന് താഴെ മുദ്രവച്ച 10 നിലവറകൾക്ക് മുന്നിൽ പൂജ നടത്താനാണ് വരാണസി ജില്ലാ കോടതി അനുമതി നൽകിയത്. നാല് ഹിന്ദു സ്ത്രീകളായിരുന്നു ഈ ആവശ്യവുമായി ജില്ലാ കോടതിയെ സമീപിച്ചിരുന്നത്. ഏഴ് ദിവസത്തിനുള്ളിൽ അവർക്ക് പൂജ നടത്താൻ അവസരമൊരുക്കണമെന്നാണ് കോടതി ജില്ലാ ഭരണകൂടത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.

വിധിയുടെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. വിധിക്കെതിരെ മസ്‌ജിദ് കമ്മിറ്റി മേൽക്കോടതിയെ സമീപിക്കുമെന്നാണ് സൂചന. ഇന്നും നമസ്കാരം നടന്ന മസ്‌ജിദാണ് ഗ്യാൻവാപിയിലേത്. ഇവിടെ പൂജ തുടങ്ങിയാൽ വലിയ പ്രശ്‌നങ്ങൾക്ക് സാധ്യതയുള്ളതിനാൽ അടിയന്തര നിയമനടപടികളുമായി മസ്‌ജിദ് കമ്മിറ്റി രംഗത്തെത്താനാണ് സാധ്യത.

ഗ്യാൻവാപി മസ്‌ജിദിൽ സർവേ നടത്താൻ അലഹബാദ് ഹൈക്കോടതി അനുമതി നൽകിയതിന് പിന്നാലെയാണ് നാല് സ്ത്രീകൾ പൂജ നടത്താൻ അനുമതി തേടി വരാണസി കോടതിയെ സമീപിച്ചത്. ഈ ആവശ്യം അംഗീകരിച്ചുകൊണ്ടാണ് ജില്ലാ കോടതിയുടെ പുതിയ ഉത്തരവ്.