കുതിച്ചുയരുന്ന അരിവില നിയന്ത്രിക്കാന്‍ കേന്ദ്രത്തിന്റെ ഭാരത് അരി ; റേഷന്‍കാര്‍ഡില്ലാതെ 30 രൂപയ്ക്ക് 10 കിലോ വരെ വാങ്ങാം, കേരളത്തില്‍ ഉടനീളം തുറന്നത് 200 ഔട്ട്‌ലെറ്റുകള്‍


കുതിച്ചുയരുന്ന അരിവില നിയന്ത്രിക്കാന്‍ കേന്ദ്രത്തിന്റെ ഭാരത് അരി ; റേഷന്‍കാര്‍ഡില്ലാതെ 30 രൂപയ്ക്ക് 10 കിലോ വരെ വാങ്ങാം, കേരളത്തില്‍ ഉടനീളം തുറന്നത് 200 ഔട്ട്‌ലെറ്റുകള്‍


തിരുവനന്തപുരം: സംസഥാനത്തു 200-വില്‍പ്പനശാലകള്‍ തുറന്നു വന്‍തോതില്‍ ഭാരത് അരി വില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. പൊതുവിപണിയില്‍ കുതിച്ചുയരുന്ന അരിവില നിയന്ത്രിക്കാന്‍ നിര്‍ണായക ഇടപെടലാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. നാഫെഡ് (നാഷണല്‍ അഗ്രിക്കള്‍ചറല്‍ കോ ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറഷന്‍ ), എന്‍.സി.സി.എഫ് (നാഷണല്‍ കോ ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്‌സ് ഫെഡറഷന്‍ ), കേന്ദ്രിയ ഭണ്ഡാര്‍ ഔട്ട്‌െലറ്റുകള്‍ എന്നിവ വഴിയാണ് അരി വില്‍പന.

എന്‍.സി.സി.എഫ്. സംസ്ഥാനത്തു 200 ഔട്ട്‌െലറ്റുകള്‍ തുറക്കും. 5, 10 കിലോ പായ്ക്കറ്റുകളിലാകും അരി ലഭിക്കുക. കിലോഗ്രാമിന് 29 രൂപയാണു വില. സ്വകാര്യ സംരംഭകര്‍ക്കും സൊെസെറ്റികള്‍ക്കും വില്‍പ്പനയില്‍ പങ്കാളികളാകാം. റേഷന്‍ കാര്‍ഡ് ഇല്ലാതെ 10 കിലോ അരി വരെ ഒരുതവണ വാങ്ങാം. ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സാധാരണക്കാരെ ഒപ്പം നിര്‍ത്താന്‍ കൂടിയാണ് 'ഭാരത് അരി' കേന്ദ്രസര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങളിലും എത്തിക്കുന്നത്. കേരളത്തിനുള്ള ആദ്യ ലോഡ് തൃശൂരിലെത്തി. എഫ്.സി.ഐയില്‍ നിന്നും ശേഖരിക്കുന്ന അരി ചില്ലറ വിപണിക്കായി അഞ്ചു ലക്ഷം ടണ്‍ ആണ് അനുവദിച്ചിരിക്കുന്നത്. വില്‍പന ഉടന്‍ ആരംഭിക്കും. നിലവിലുള്ള സ്‌റ്റോക്ക് വിവരം അറിയിക്കുവാന്‍ സര്‍ക്കാര്‍ വ്യാപാരികളോട് നിര്‍ദേശിച്ചു. വിലക്കയറ്റം, കരിഞ്ചന്ത, മറിച്ചുവില്‍പന എന്നിവ തടയാന്‍ ആണിത്.

അരിക്ക് കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നെങ്കിലും ആഭ്യന്തര വിപണിയിലെ അരിവില താഴാതെ നില്‍ക്കുന്ന സാഹചര്യമാണുള്ളത്. കഴിഞ്ഞ ഒരുവര്‍ഷത്തില്‍ അരിയുടെ ചില്ലറ വില്‍പന വില 14.5%, മൊത്ത വില്‍പന വില 15.5% എന്നിങ്ങനെ വര്‍ധിച്ചതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. 2022--23 ഏപ്രില്‍ ജനുവരി കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 2024 ജനുവരിയില്‍ ഇതുവരെ ഇന്ത്യയുടെ അരി കയറ്റുമതിയില്‍ ഏകദേശം 6% കുറവാണുണ്ടായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ നയങ്ങളാണ് സംസ്ഥാനത്ത് അരിവില കൂടാന്‍ കാരണമെന്നു സംസ്ഥാന സര്‍ക്കാരും മന്ത്രി ജി.ആര്‍. അനിലും ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് വന്‍തോതില്‍ ഭാരത് അരി സംസ്ഥാനത്തേക്കെത്തുന്നത്.

ആദ്യഘട്ടത്തില്‍ അനുവദിക്കുന്ന അഞ്ചു ലക്ഷം ടണ്ണിന് ഡിമാന്‍ഡ് വര്‍ധിക്കുകയാണെങ്കില്‍ കൂടുതല്‍ അരി ലഭ്യമാക്കും. അതേസമയം വന്‍തോതില്‍ അരി എത്തുന്നത് ഇപ്പോള്‍തന്നെ പ്രതിസന്ധിയിലുള്ള സംസ്ഥാനത്തെ നെല്‍കൃഷിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കുമെന്ന ആശങ്കയുണ്ട്. കര്‍ഷകര്‍ക്കൊപ്പം സ്വകാര്യ മില്ലുകളും പ്രതിസന്ധിയിലാകാന്‍ സാധ്യതയുണ്ട്.