അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം


അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം


തൃശൂര്‍: പഴഞ്ഞി അയിനൂര്‍ ചീനിക്കല്‍ അമ്പലത്തിനു മുന്‍പില്‍ അമിത വേഗതയിലെത്തിയ ബൈക്കിടിച്ച് വീട്ടമ്മ മരിച്ചു. പഴഞ്ഞി സ്വദേശിനി ആശാരി വീട്ടില്‍ രാജേന്ദ്രന്റെ ഭാര്യ ജയശ്രീ (50)യാണ് മരിച്ചത്. നീതു, നിഖില എന്നിവരാണ് ജയശ്രീയുടെ മക്കള്‍. 

ഇന്ന് രാവിലെ 9.30നാണ് അപകടമുണ്ടായത്. പഴഞ്ഞി ഭാഗത്ത് നിന്ന് കല്ലുംപുറം ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക്, റോഡ് മുറിച്ചു കടക്കുകയായിരുന്ന ജയശ്രീയെ ഇടിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചു വീണ വീട്ടമ്മയുടെ തല സമീപത്തെ ഇലക്ട്രിക്  പോസ്റ്റില്‍ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരുക്കേറ്റത്തിനെ തുടര്‍ന്ന് സംഭവ സ്ഥലത്ത് തന്നെ ജയശ്രീ മരിച്ചെന്ന് പൊലീസ് പറഞ്ഞു.

കുന്നംകുളം സബ് ഇന്‍സ്‌പെക്ടര്‍ രാജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ ബൈക്ക് യാത്രികരായ രണ്ട് യുവാക്കള്‍ക്കും പരുക്കേറ്റിട്ടുണ്ട്. വടക്കേക്കാട് സ്വദേശികളായ വെട്ടിശ്ശേരി വീട്ടില്‍ ഹരി (20), സുഹൃത്ത് അമല്‍ (21) എന്നിവര്‍ക്കാണ് പരുക്കേറ്റത്. വീട്ടമ്മയെ ഇടിച്ച ബൈക്ക് കുറച്ചു ദൂരം നിരങ്ങി നീങ്ങിയതിനെ തുടര്‍ന്നാണ് ബൈക്ക് യാത്രികരായ യുവാക്കള്‍ക്ക് പരുക്കേറ്റത്. അപകടത്തില്‍ ബൈക്കിന്റെ മുന്‍വശം തകര്‍ന്നു.