ന്യൂഡൽഹി: ഇന്ത്യയുടെ ഫെഡറൽ ഘടകങ്ങൾ തകർക്കുവാനുള്ള നീക്കമാണ് കേന്ദ്രം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.വിവിധ മേഖലകളിൽ സംസ്ഥാനങ്ങളുടെ അധികാരം കേന്ദ്രം കവർന്നെടുക്കുവാൻ ശ്രമിക്കുന്നെന്നും അദ്ദേഹം ആരോപിച്ചു. കേന്ദ്ര അവഗണനക്കെതിരെ കേരളം ഡൽഹിയിൽ നടത്തുന്ന പ്രതിഷേധ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

' ഇന്ത്യൻ റിപ്പബ്ലിക്കിലെ ചരിത്ര നിമിഷത്തിലാണ് നമ്മൾ. സംസ്ഥാന അവകാശങ്ങളുടെ ലംഘനത്തിനെതിരായ പുതിയ സമരമാണിത്. ഫെഡറൽ സംവിധാനം സംരക്ഷിക്കണം. ലൈഫ് മിഷന് വേണ്ടി 17 104 കോടി 87 ലക്ഷം രൂപയാണ് ചെലവായത്. 2081 കോടിയാണ് കേന്ദ്രം നൽകിയത്. വെറും 12.17 ശതമാനമാണ് കേന്ദ്രം നൽകിയത്. ബാക്കി 82.83 ശതമാനം തുക സംസ്ഥാനം വഹിച്ചു. ചെലവുകളുടെ ഭാരം സംസ്ഥാനങ്ങൾ ഒറ്റയ്ക്ക് ചുമക്കേണ്ടി വന്നു. നമ്മളുടെ അവകാശങ്ങൾക്ക് വേണ്ടി നമ്മൾ ഒറ്റക്കെട്ടായി നിൽക്കുന്നു'. അദ്ദേഹം പറഞ്ഞു.

'ഓരോ ധന കമ്മീഷൻ കഴിയുമ്പോഴും കേരളത്തിന്റെ വിഹിതം കുത്തനെ ഇടിയുകയാണ്. കേരളത്തിന്റെ നേട്ടങ്ങൾക്കുള്ള ശിക്ഷയാണ് കേന്ദ്രസർക്കാർ നൽകുന്നത്. മികവിൽ നിന്നും മികവിലേക്ക് പോകാൻ കേരളത്തെ തടസപ്പെടുത്തുകയാണ് കേന്ദ്രം ചെയ്യുന്നത്. പ്രളയത്തെ അതിജീവിക്കാനുള്ള പാക്കേജുകൾ ഒന്നും കേരളത്തിന് പ്രത്യേകമായി അനുവദിച്ചില്ല. ആ സമയത്ത് ലഭ്യമാക്കിയ ഭക്ഷ്യധാന്യങ്ങൾക്കു വരെ കേന്ദ്രസർക്കാർ പണമിടാക്കി. പ്രളയം അടിക്കടി ഉണ്ടാകുന്നതിനെ തുടർന്ന് കേരളത്തിൽ കാലാവസ്ഥ ഗവേഷണ കേന്ദ്രം വേണമെന്ന് ആവശ്യവും കേന്ദ്രസർക്കാർ നിരസിച്ചു. വിദേശസഹായം സ്വീകരിക്കുന്നത്തിൽ നിന്ന് വരെ കേരളത്തെ വിലക്കി..' മുഖ്യമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ നേതൃത്വത്തിലാണ് കേരളഹൗസിൽ നിന്ന് പ്രതിഷേധ മാർച്ച് ജന്തർമന്ദറിൽ എത്തിയത്.മന്ത്രിമാരും ജനപ്രതിനിധികളും പ്രതിഷേധ മാർച്ചിൽ അണിനിരന്നു. കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ്‌ അബ്ദുള്ള,തമിഴ്നാട് ഡിഎംകെ മന്ത്രി പിടിആർ ത്യാഗരാജന്‍,ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍, സീതാറാം യെച്ചൂരി,ഡി,രാജ തുടങ്ങിയവര്‍ സമര വേദിയിലെത്തി. സമരത്തെ പിന്തുണച്ച് മിസോറം മുഖ്യമന്ത്രി സന്ദേശം അയക്കുകയും ചെയ്തു.