ആനയെ മയക്കുവെടി വെയ്ക്കാന്‍ ഉത്തരവ്: നാല് താലൂക്കുകളില്‍ നിരോധനാജ്ഞ

ആനയെ മയക്കുവെടി വെയ്ക്കാന്‍ ഉത്തരവ്: നാല് താലൂക്കുകളില്‍ നിരോധനാജ്ഞ



മാനന്തവാടി : വയനാട്ടിലെ ജനവാസമേഖലയില്‍ ഇറങ്ങി ഭീതി പടര്‍ത്തുകയും ഒരാളെ ചവിട്ടി കൊല്ലുകയും ചെയ്ത കാട്ടാനയെ മയക്കുവെടി വെയ്ക്കാന്‍ ഉത്തരവിറക്കി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റേതാണ് ഉത്തരവ്. ആനയെ മയക്കുവെടിവെച്ച് പിടികൂടി കാട്ടിലേക്ക് വിടാനാണ് ഉത്തരവിലുളളത്. ഉത്തരവിറങ്ങുന്നതിന് മുന്നോടിയായി വനംവകുപ്പ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മുത്തങ്ങയില്‍ നിന്നും രണ്ട് കുങ്കിയാനകളെ പടമലയിലേക്ക് കൊണ്ടുവരുന്നുണ്ട്.

ഇന്ന് പുലര്‍ച്ചെ ഉണ്ടായ കാട്ടാന ആക്രമണത്തിലാണ് ഒരാള്‍ കൊല്ലപ്പെട്ടത്. പടമല സ്വദേശി അജീഷ് ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നില്‍ക്കുകയായിരുന്ന ഇയാളെ വീടിന്റെ മതില്‍ തകര്‍ത്ത് അകത്തു കയറിയാണ് ആന ആക്രമിച്ചത്. ഭയന്നോടിയ അജീഷിനെ ആന ചവിട്ടിക്കൊല്ലുകയായിരുന്നു. കര്‍ണാടക വനംവകുപ്പ് റേഡിയോ കോളര്‍ ഘടിപ്പിച്ച് വിട്ട ആനയാണ് ആക്രമണം നടത്തിയത്. മാനന്തവാടി നഗരസഭയിലെ 4 താലൂക്കുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

നാട്ടുകാര്‍ മൃതദേഹവുമായി സബ് കളക്ടര്‍ ഓഫീസിനു മുന്നില്‍ പ്രതിഷേധം തുടരുകയാണ്. കാട്ടാന ജനവാസമേഖലക്കടുത്തെത്തിയിട്ടും നടപടി എടുക്കാത്ത വനംവകുപ്പിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം. 5 ലക്ഷം രൂപ നഷ്ടപരിഹാരം ഉടന്‍ നല്‍കാമെന്നും മരിച്ച അജിയുടെ കുടുംബത്തില്‍ ഒരാള്‍ക്ക് ജോലി നല്‍കാമെന്നുമുള്ള കളക്ടറുടെ നിര്‍ദ്ദേശം ചര്‍ച്ചയ്ക്ക് എത്തിയവര്‍ തള്ളി. ആനയുടെ സാന്നിധ്യം രണ്ട് ദിവസം മുന്‍പ് തന്നെ വനംവകുപ്പ് വിശദീകരിച്ചിരുന്നുവെങ്കിലും നടപടികളെടുക്കാതിരുന്നതാണ് അപകടത്തിന് കാരണമായത്.