ജയിൽ വിഭവങ്ങളുടെ വില വര്‍ധിപ്പിക്കാൻ തീരുമാനം

ജയിൽ വിഭവങ്ങളുടെ വില വര്‍ധിപ്പിക്കാൻ തീരുമാനം


സംസ്ഥാനത്തെ ജയിൽ വിഭവങ്ങളുടെ വില വര്‍ധിപ്പിക്കാൻ തീരുമാനം. ഊണും ചിക്കനും ഉള്‍പ്പെടെ 21 വിഭവങ്ങളുടെ വിലയാണ് വര്‍ധിപ്പിക്കുന്നത്. വില വര്‍ധിപ്പിക്കാനുള്ള ശുപാര്‍ശക്ക് സര്‍ക്കാര്‍ അനുമതി നല്‍കി.

വൈകാതെ പുതുക്കിയ വില പ്രാബല്യത്തിലാകും. നിത്യോപയോഗ സാധനങ്ങളുടെ വിലയിൽ ഉണ്ടായ വർധനവിനെ തുടർന്നാണ് വിഭവങ്ങളുടെ വില പുതുക്കി നിശ്ചയിച്ചത് എന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ നിന്ന് ഉണ്ടാക്കി പൊതുജനങ്ങള്‍ക്ക് വില്‍ക്കുന്ന ജനപ്രിയ വിഭവങ്ങളിൽ 16 എണ്ണത്തിന് അഞ്ച് രൂപ നിരക്കിലാണ് വർധനവ്. 

ഊണിനും ചിക്കൻ ഫ്രൈക്കും 10 രൂപ വീതമാണ് വർധിപ്പിക്കുക. 750 ഗ്രാമുള്ള 170 രൂപയുടെ പ്ലം കേക്കിന് 200 രൂപയാണ് പുതുക്കിയ വില. 350 ഗ്രാമിൻ്റെ പ്ലം കേക്കിന് 85 ൽ നിന്ന് 100 രൂപയാക്കും ഉയര്‍ത്തിട്ടുണ്ട്.

ജയിലില്‍ നിന്ന് വില്‍ക്കുന്ന ചപ്പാത്തിയുടെ വിലയില്‍ മാറ്റം ഉണ്ടാകില്ല. ഇപ്പോഴുള്ള വിലയില്‍ തന്നെ ആയിരിക്കും വില്‍ക്കുക. ഫ്രീഡം ഫുഡ് എന്ന പേരിലാണ് സംസ്ഥാനത്ത് ഉടനീളം ജയിലുകള്‍ കേന്ദ്രീകരിച്ചുള്ള ഔട്ട്‍ലെറ്റിലെ ജയിലിലെ തടവുകാർ ഉണ്ടാക്കിയ ഭക്ഷണ വിഭവങ്ങള്‍ വില്‍ക്കുന്നത്.