വോട്ടെടുപ്പിന് മുമ്പേ ബിജെപിയുടെ ആദ്യ ജയം; സൂറത്തില്‍ എതിരില്ലാതെ ജയിച്ച് ബിജെപി സ്ഥാനാർഥി

വോട്ടെടുപ്പിന് മുമ്പേ ബിജെപിയുടെ ആദ്യ ജയം; സൂറത്തില്‍ എതിരില്ലാതെ ജയിച്ച് ബിജെപി സ്ഥാനാർഥി


ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സൂറത്ത് ലോക്‌സഭ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ബിജെപിയുടെ മുകേഷ് ദലാല്‍ ആണ് വോട്ടെടുപ്പിന് മുമ്പേ തന്നെ വിജയിച്ചത്. മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയുടെ പത്രിക തള്ളുകയും മറ്റു സ്ഥാനാര്‍ഥികള്‍ പത്രിക പിന്‍വലിക്കുകയും ചെയ്തതാണ് മുകേഷ് ദലാല്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടാന്‍ കാരണം.

നാമനിര്‍ദേശ പത്രികയില്‍, നിര്‍ദേശിച്ച മൂന്നു പേരും പിന്മാറിയതോടെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നിലേഷ് കുഭാനിയുടെ പത്രിക വരണാധികാരി തള്ളുകയും, ഏഴ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ മത്സരത്തില്‍ നിന്നും പിന്മാറുകയും ചെയ്തതോടെയാണ് ബിജെപി സ്ഥാനാര്‍ഥി മുകേഷ് ദലാല്‍, വോട്ടെടുപ്പിന് മുന്‍പേ ജയിച്ചത്.

ഞായറാഴ്ചയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി നീലേഷ് കുംഭാനിയുടെ പത്രിക തള്ളിയത്. പത്രികയില്‍ പേര് നിര്‍ദേശിച്ചവരുടെ ഒപ്പില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാ റിട്ടേണിങ് ഓഫീസര്‍ ആണ് നീലേഷിന്റെ പത്രിക തള്ളിയത്. കോണ്‍ഗ്രസ് ഡമ്മി സ്ഥാനാര്‍ഥിയുടെ പത്രികയും അപൂര്‍ണമായിരുന്നു.

ബിഎസ്പി സ്ഥാനാര്‍ത്ഥി പ്യാരേലാല്‍ ഭാരതി ഉള്‍പ്പെടെയുള്ള മറ്റ് സ്ഥാനാര്‍ത്ഥികള്‍ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിനമായ ഇന്ന് അപ്രതീക്ഷിതമായി പത്രിക പിന്‍വലിക്കുകയായിരുന്നു. 1984 മുതല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി തുടര്‍ച്ചയായി വിജയിക്കുന്ന മണ്ഡലമാണ് സൂറത്ത്.