ഇരിക്കുന്ന പദവിയെ കുറിച്ച് മോദി ഓർക്കണം, നടത്തിയത് കലാപാഹ്വാനം; തെര. കമ്മീഷൻ നടപടിയെടുക്കണം: കെസി വേണുഗോപാൽ

ഇരിക്കുന്ന പദവിയെ കുറിച്ച് മോദി ഓർക്കണം, നടത്തിയത് കലാപാഹ്വാനം; തെര. കമ്മീഷൻ നടപടിയെടുക്കണം: കെസി വേണുഗോപാൽ


ദില്ലി : രാജ്യത്തിന്റെ സ്വത്ത് കോൺഗ്രസ് മുസ്ലീങ്ങൾക്ക് നൽകുമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന വൻ വിവാദത്തിൽ. പെരുമാറ്റചട്ടം ലംഘനത്തിന് മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. രാജസ്ഥാനിലെ റാലിയിൽ പ്രധാനമന്ത്രി നടത്തിയ വിദ്വേഷ പരാമ‍ര്‍ശം കലാപാഹ്വാനമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിനെ മോദി ഭയപ്പെടുന്നുവെന്ന് ഇന്നലത്തെ പ്രസംഗത്തിൽ നിന്നും വ്യക്തമാണ്. പ്രധാനമന്ത്രി കള്ളവും നുണയും പ്രചരിപ്പിക്കുന്നുവെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി. 

കോൺഗ്രസ് അധ്യക്ഷൻ പ്രധാനമന്ത്രിയെ നേരിട്ട് കാണാൻ അനുമതി തേടിയിട്ടുണ്ട്. കോൺഗ്രസ് പ്രകടന പത്രിക കൊണ്ടുപോയി കാണിച്ചു കൊടുക്കുന്നതിനാണിത്.  വിദ്വേഷത്തിന്റെ കമ്പോളത്തിൽ സ്നേഹത്തിന്റെ കട തുറക്കുക എന്നതാണ് കോൺഗ്രസ് മാനിഫെസ്റ്റോയുടെ അടിത്തറ. രാജ്യത്തെ മുഴുവൻ സ്ഥാനാർഥികളും പ്രകടനപത്രിക പ്രധാന മന്ത്രിക്ക് അയച്ചു കൊടുക്കും. ഇലക്ഷൻ ചട്ടങ്ങളുടെ ലംഘനമാണ് പ്രധാനമന്ത്രി നടത്തിയത്.മോദിക്കെതിരെ വിദ്വേഷ പ്രസംഗത്തിന് ഇലക്ഷൻ കമ്മീഷന് പരാതി കൊടുക്കും. ജാതിപരമായ വികാരവും വിദ്വേഷവും പട‍ര്‍ത്താനാണ് മോദി ശ്രമിച്ചത്. ഇരിക്കുന്ന പദവിയെപ്പറ്റി പ്രധാനമന്ത്രി ഓർക്കണം. എന്ത് ഹിന്ദു സ്നേഹമാണിത്? ഒരു ദൈവ വിശ്വാസിയും ഇത്തരത്തിലുള്ള വിദ്വേഷ പ്രസംഗം നടത്തില്ലെന്നും കെസി വേണുഗോപാൽ പറഞ്ഞു. 

രാജ്യത്തിന്റെ സ്വത്ത് കോൺഗ്രസ് മുസ്ലിംങ്ങൾക്ക് നൽകുമെന്ന രാജസ്ഥാനിൽ വെച്ച് പ്രധാനമന്ത്രി നടത്തിയ പ്രസ്താവനയാണ് വലിയ വിവാദത്തിലായത്. കോൺഗ്രസ് ആദ്യ പരിഗണന നൽകിയത് മുസ്ലിങ്ങൾക്കാണ് കൂടുതൽ കുട്ടികളുള്ളവർക്കും നുഴഞ്ഞുകയറിയവർക്കും കോൺഗ്രസ് രാജ്യത്തിന്റെ സ്വത്ത് നൽകുമെന്നും മോദി ആരോപിച്ചു. ആദ്യ ഘട്ടത്തിലെ തിരിച്ചടി മനസ്സിലാക്കി മോദി വർഗ്ഗീയ കാർഡ് ഇറക്കുന്നു എന്ന് കോൺഗ്രസ് പ്രതികരിച്ചു. സിഎഎ റദ്ദാക്കുമെന്ന കോൺഗ്രസ് വാഗ്ദാനം ഉത്തരേന്ത്യയിൽ ശക്തമായി ഉന്നയിക്കാനും ഇതിനിടെ ബിജെപി നിർദ്ദേശം നൽകി.