സിദ്ധാർത്ഥന്റെ മരണം; സിബിഐ സംഘം ഇന്ന് വയനാട്ടിലെത്തും, ഹോസ്റ്റലിൽ പരിശോധന നടത്തും

സിദ്ധാർത്ഥന്റെ മരണം; സിബിഐ സംഘം ഇന്ന് വയനാട്ടിലെത്തും, ഹോസ്റ്റലിൽ പരിശോധന നടത്തും




വയനാട്: പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ സി.ബി.ഐ ഇന്ന് ഹോസ്റ്റലിൽ പരിശോധന നടത്തും. സിദ്ധാർഥനെ മരിച്ചനിലയിൽ ആദ്യം കണ്ടവരോട് ഹാജരാകാൻ സി.ബി.ഐ നിർദേശം നൽകി. രാവിലെ ഒൻപതുമണിക്ക് കോളജിലെത്താനാണ് നിർദേശം. മൃതദേഹം കണ്ടെത്തിയ കുളിമുറിയിൽ ശാസ്ത്രീയ പരിശോധന നടത്തും. ഇതിനുള്ള ഫോറൻസിക് സംഘം അടക്കം അന്വേഷണ സംഘത്തിലെ മുഴുവൻ പേരും ഇന്ന് പൂക്കോട് കോളജിൽ എത്തുമെന്നാണ് വിവരം.

അതേസമയം കേസ് കൊച്ചിയിലെ സി ബി ഐ കോടതിയിലേക്ക് മാറ്റാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി സ്റ്റാൻഡിങ് കൗൺസിൽ കൽപ്പറ്റ കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്.കൂടുതൽ പേരെ ചോദ്യം ചെയ്യുമെന്നും സൂചനയുണ്ട്. കേസിൽ എഫ്.ഐ.ആർ സമർപ്പിച്ച സി.ബി.ഐ, കഴിഞ്ഞ ദിവസം സിദ്ധാർഥന്റെ കുടുംബത്തിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. സിദ്ധാർഥന്റേത് കൊലപാതകമാണെന്ന സംശയത്തിൽ ഉറച്ചുനിൽക്കുന്നെന്ന് കുടുംബം പ്രതികരിച്ചിരുന്നു. ഇതടക്കമുള്ള കാര്യങ്ങളിൽ ശാസ്ത്രീയ പരിശോധനയോടെ വ്യക്തത വരുമെന്നാണ് സി.ബി.ഐ നിഗമനം.

കണ്ണൂരിൽ നിന്നെത്തിയ എസ്പിയുടെ നേതൃത്വത്തിലുള്ള നാലംഗ സിബിഐ സംഘമായിരുന്നു പ്രാഥമിക അന്വേഷണം നടത്തിയത്.കഴിഞ്ഞ ദിവസം സിദ്ധാര്‍ത്ഥന്റെ അച്ഛന്റെയും അമ്മാവന്റെയും വിശദമായ മൊഴിയെടുത്തിരുന്നു . വയനാട് വൈത്തിരിയിലെ സിബിഐ ക്യാമ്പ് ഓഫീസിലായിരുന്നു മൊഴിയെടുപ്പ് നടത്തിയത്.