യുവതിയുടെ ഫോട്ടോ വാട്‌സപ്പിലൂടെ അയച്ച് അപവാദ പ്രചരണം; രണ്ട് പേർ അറസ്റ്റിൽ

യുവതിയുടെ ഫോട്ടോ  വാട്‌സപ്പിലൂടെ അയച്ച് അപവാദ പ്രചരണം; രണ്ട് പേർ അറസ്റ്റിൽ



കണ്ണൂർ: ചെറുവാഞ്ചേരി സ്വദേശിനിയായ യുവതിയെ ലൈംഗിക തൊഴിലാളിയായി ചിത്രീകരിച്ച് വിവിധ വാട്‌സാപ്പ് നമ്പറുകളിലേക്ക് ഫോട്ടോ അയച്ചു കൊടുത്ത് അപവാദം പ്രചരിപ്പിച്ച കേസിൽ രണ്ടു പേർ അറസ്റ്റിൽ. ചെറുവാഞ്ചേരി സ്വദേശിയായ രാഹിത്ത് (24), താണ സ്വദേശിനി പ്രജിന എന്ന ഷിൽന (30) എന്നിവരെയാണ് കണ്ണൂർ സൈബർ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികൾ പെൺവാണിഭ സംഘങ്ങളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്നവരാണെന്ന് പൊലീസ് പറഞ്ഞു. 

ഇവരുടെ ഫോൺ പരിശോധിച്ചതിൽ നിരവധി സ്ത്രീകളുടെ ഫോട്ടോ ലൈംഗിക തൊഴിലാളികൾ എന്ന വിധത്തിൽ പല ആളുകൾക്കും വാട്‌സപ്പ് വഴി അയച്ചതായും കണ്ടെത്തി. ആവശ്യക്കാർ വാട്‌സപ്പിലൂടെ സ്ത്രീകളെ സെലക്ട് ചെയ്യുകയും നിർദ്ദേശിക്കുന്ന സ്ഥലത്തേക്ക് എത്തിച്ചേരുന്നതുമാണ് രീതി. പരാതിക്കാരിയുടെ ഫോട്ടോ വാട്‌സപ്പ് സ്റ്റാറ്റസായി ഇട്ടത് സ്ക്രീൻ ഷോട്ടെടുത്ത് പ്രതികൾ ദുരുപയോഗം ചെയ്യുകയായിരുന്നു. 


ഫോട്ടോ കണ്ട് താല്പ‌ര്യപ്പെട്ട് എത്തുന്നവർക്ക് പരാതിക്കാരിയോട് സാമ്യമുള്ള യുവതിയെ നൽകുകയാണ് ഇടപാടുകാർ ചെയ്‌തിരുന്നത്. ഒന്നാം പ്രതി പരാതിക്കാരിയുടെ വീട്ടിൽ കയറിയും അപവാദം പറഞ്ഞിരുന്നു. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നതായി പൊലിസ് പറഞ്ഞു