വൈദ്യുതി ബിൽ കുടിശ്ശിക 29,948രൂപ; തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ സി ആർ പി എഫ് ജവാൻമാർ താമസിച്ച വിദ്യാലയത്തിന്റെ കണക്ഷൻ വിച്ഛേദിച്ചു

വൈദ്യുതി ബിൽ കുടിശ്ശിക 29,948രൂപ;  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ സി ആർ പി എഫ് ജവാൻമാർ താമസിച്ച വിദ്യാലയത്തിന്റെ   കണക്ഷൻ വിച്ഛേദിച്ചു



ഇരിട്ടി:  തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ സി ആർ പി എഫ് ജവാൻമാർക്ക് താമസിക്കാൻ സൗകര്യം നൽകി എന്ന കാരണത്താൽ പ്രതിസന്ധിയിലായിരിക്കയാണ് കടത്തും കടവ് സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് ഇഗ്ളീഷ് മീഡിയം സ്‌കൂൾ അധികൃതർ.  ഇരിട്ടി ഉൾപ്പെടെ  പേരാവൂർ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ജവാൻമാർ 30 ദിവസം താമസിച്ച വിദ്യാലയത്തിന്റെ വൈദ്യുതി ബിൽ 29,948രൂപ  അടക്കാഞ്ഞതോടെ സ്‌കൂളിന്റെ കണക്ഷൻ വിച്ഛേദിച്ചിരിക്കുകയാണ് കെ എസ് ഇ ബി.  
സ്‌കൂൾ പ്രവേശന സമയമായതിനാൽ വൈദ്യുതി ബന്ധം ഇല്ലാതായതോടെ കഷ്ടപ്പെടുകയാണ് വിദ്യാലയം അധികൃതർ.  സി ആർ പിഎഫ് ജവാൻമാർക്ക് താമസ സൗകര്യത്തിന് വിദ്യാലയം വിട്ടുതരാൻ വക്കാൽ സ്‌കൂൾ അധികൃതരോട് നിർദ്ദേശിച്ച പോലീസും വൈദ്യുതി ബിൽ കുടിശ്ശികയുടെ കാര്യം പറയുമ്പോൾ ഇപ്പോൾ കൈമലർത്തുകയാണ്. അൺ എയിഡഡ് വിദ്യാലയമാതിനാൽ അവധിക്കാലത്ത് അധ്യാപകർക്ക ശബളം പോലും ഇല്ലാതിരിക്കുമ്പോഴാണ് വൈദ്യുതി ബില്ലിന്റെ അധിക ബാധ്യതയും ഉണ്ടായിരിക്കുന്നത്.  
മാർച്ച് 20 മുതൽ ഏപ്രിൽ 30 വരെയാണ് നൂറോളം  സി ആർ പി എഫ് ജവാൻമാർ സ്‌കൂളിൽ താമസിച്ചത്.   വെള്ളം ഉൾപ്പെടെ എല്ലാ സൗകര്യങ്ങളും അവർ സ്‌കൂളിൽ നിന്നും പ്രയോജനപ്പെടുത്തുകയും ചെയ്തു. മാർച്ച് മാസത്തെ ബിൽ സ്‌കൂൾ അധികൃതർ  പൂർണ്ണമായും അടച്ചു. ഏപ്രിൽ ഒന്ന് മുതൽ 30 വരെയുള്ള 29,948 രൂപയുടെ ബില്ലാണ് കുടിശ്ശികയായത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ട് ദിവസം കൂടി സൈനികർ സ്‌കൂളിൽ താമസിച്ചിരുന്നു. സ്‌കൂളിന്  അവധിക്കാലമായതിനാൽ വൈദ്യുതിയുടെ കാര്യം സ്‌കൂൾ അധികൃതർ ബാന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. സൈനികർ ഒഴിയുമ്പോൾ പോലീസിൽ നിന്നോ മറ്റ് വകുപ്പുകളിൽ നിന്നോ ബിൽ തുക ലഭിക്കുമെന്നായിരുന്നു സ്‌കൂൾ അധീകൃതരുടെ പ്രതീക്ഷ. ബിൽ അടക്കാഞ്ഞതോടെ ചൊവ്വാഴ്ച്ച സ്‌കൂളിൽ എത്തിയ കെ എസ് ഇ ബി ഉദ്യോഗസ്ഥർ ചൊവ്വാഴ്ച്ച ഉച്ചക്ക് രണ്ട് മണിവരെ ബിൽ അടയ്ക്കാൻ സമയം അനുവദിച്ചു. ഇക്കാര്യം അറിയിച്ച് സ്‌കൂൾ അധികൃതർ സൈനികരെ പാർപ്പിക്കാൻ സൗകര്യം ചോദിച്ച ഇരിട്ടി എ എസ് പി ഉൾപ്പെടെയുള്ളവരെ ബന്ധപ്പെട്ടെങ്കിലും അനുകൂല  സമീപനമല്ല ഉണ്ടായതെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. ബുധനാഴ്ച്ച രാവിലെ വീണ്ടും സ്‌കൂളിൽ എത്തിയ കെ എസ് ഇ ബി അധികൃതർ വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു. സ്‌കൂളിൽ പുതിയ പ്രവേശനത്തിനും മറ്റുമായി നിരവധി രക്ഷിതാക്കളും കുട്ടികളും എത്തിയിരുന്നു. ബിൽ അടയ്ക്കുന്നതിൽ അല്പ്പം സാവകാശം ചോദിച്ചിട്ട് പോലും കെ എസ് ഇ ബിയോ പോലീസോ അതിനുളള സൗകര്യം പോലും അനുവദിച്ചില്ലെന്ന് സ്‌കൂൾ വൈസ് പ്രിൻസിപ്പൽ പറഞ്ഞു. ഇപ്പോൾ ജനറേറ്റർ സ്ഥാപിച്ചാണ് വിദ്യാർത്ഥികളുടെ പ്രവേശനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചെയ്യുന്നത്.