![](https://static-ai.asianetnews.com/images/01hxpbddcav8nc1r2wg66k50vh/fotojet--9-.jpg)
മനാമ: ബഹ്റൈനിൽ കെട്ടിടത്തിൽ തീപിടിത്തം. നാല് പേർ മരിച്ചു. അൽ ലൂസിയിൽ
എട്ട് നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.
ഒരു പുരുഷനും ഒരു കുട്ടിയും രണ്ട് സ്ത്രീകളുമാണ് മരിച്ചത്. ഇരുപതോളം താമസക്കാരെ രക്ഷപ്പെടുത്തിയതായും അവർ സുരക്ഷിതരാണെന്നും അധികൃതർ അറിയിച്ചു. വിവരം ലഭിച്ചയുടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് തീ അണച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
രക്ഷപ്പെടുത്തിയവർക്ക് പ്രഥമ ശുശ്രൂഷ നൽകി. ഏഴ് അഗ്നിശമന വാഹനങ്ങളും 48 ജീവനക്കാരും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.
വ്യാപക പരിശോധന; ബഹ്റൈനിൽ ലൈസൻസില്ലാത്ത കടകൾക്കും സ്ഥാപനങ്ങൾക്കുമെതിരെ കർശന നടപടി
മനാമ: ബഹ്റൈനിൽ ലൈസൻസില്ലാത്ത റെസ്റ്റോറന്‍റുകൾ, സൂപ്പർമാർക്കറ്റുകൾ, കാർ റിപ്പയർ ഷോപ്പുകൾ, വെയർഹൗസുകൾ എന്നിവക്കെതിരെ കർശന നടപടിയെടുത്ത് അധികൃതർ. സതേൺ ഗവർണറേറ്റിലെ അൽ ലഹ്സി (നേരത്തേ സിത്ര റൗണ്ട് എബൗട്ട് ഇൻഡസ്ട്രിയൽ സോൺ എന്നറിയപ്പെട്ട സ്ഥലം)യിലാണ് വ്യവസായ വാണിജ്യ മന്ത്രാലയ ഇൻസ്പെക്ടർമാർ പരിശോധന നടത്തിയത്.
പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയ സ്ഥാപനങ്ങളാണ് അടച്ചുപൂട്ടിയത്. ലൈസൻസില്ലാതെ കടകൾ പ്രവർത്തിക്കുന്നതായും ചില സ്ഥാപനങ്ങളിൽ അനധികൃതമായി ഒന്നിലധികം വാണിജ്യ പ്രവർത്തനങ്ങൾ നടക്കുന്നതായും കണ്ടെത്തി.
സതേൺ ഗവർണറേറ്റ് പൊലീസ് ഡയറക്ടറേറ്റ്, ദേശീയത, പാസ്പോർട്ട്, താമസക്കാര്യങ്ങൾ, ആരോഗ്യ മന്ത്രാലയം, സതേൺ മുനിസിപ്പാലിറ്റി, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് പരിശോധനകൾ നടത്തിയത്.