കരിപ്പൂരിൽ സ്വർണംകടത്തിയ യാത്രക്കാരനും കവർച്ചക്കെത്തിയവരും അറസ്റ്റിൽ; 56 ലക്ഷത്തിന്റെ സ്വർണംപിടിച്ചു

കരിപ്പൂരിൽ സ്വർണംകടത്തിയ യാത്രക്കാരനും കവർച്ചക്കെത്തിയവരും അറസ്റ്റിൽ; 56 ലക്ഷത്തിന്റെ സ്വർണംപിടിച്ചു
മലപ്പുറം; ഖത്തറില്‍നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും കടത്ത് സ്വര്‍ണ്ണം കവര്‍ച്ചചെയ്യാന്‍ വിമാനത്താവളത്തിലെത്തിയ ക്രിമിനൽ സംഘവും അറസ്റ്റിൽ. 56 ലക്ഷം രൂപയുടെ സ്വർണവുമായി കുറ്റ്യാടി സ്വദേശി ലബീബ് എന്ന യാത്രക്കാരനും ഇയാളുടെ അറിവോടെ സ്വര്‍ണ്ണം കവര്‍ച്ചചെയ്യാന്‍ കോഴിക്കോട് അന്താരാഷ്ട വിമാനത്താവളത്തിലെത്തിയ ആറ് പേരടങ്ങുന്ന സംഘവുമാണ് വിമാനത്താവള പരിസരത്തുവെച്ച് അറസ്റ്റിലായത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. ശശിധരന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ വിമാനത്താവള പരിസരത്ത് പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു. വിമാനത്താവളത്തിലെ അറൈവൽ ​ഗേറ്റിൽ സംശയാസ്പദമായ രീതിയില്‍ നിലയുറപ്പിച്ച കണ്ണൂര്‍ പാനൂര്‍ സ്വദേശികളായ നിധിന്‍ (26), അഖിലേഷ് (26), മുജീബ് എന്നിവരെയാണ് ആദ്യം പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇവരെ വിശദമായി ചോദ്യംചെയ്തപ്പോഴാണ് കവര്‍ച്ചാ സംഘത്തിന്‍റെ വിശദമായ പദ്ധതി വ്യക്തമായത്. വിമാനത്താവളത്തിന് പുറത്ത് മറ്റൊരു കാറില്‍ പാനൂര്‍ സ്വദേശികളായ അജ്മല്‍ (36), മുനീര്‍ (34), നജീബ് (45) എന്നിവര്‍ നിലയുറപ്പിച്ചിട്ടുണ്ടെന്ന് ഇവരിൽനിന്ന് വിവരംലഭിച്ചു. കോഴികോട് കുറ്റ്യാടി സ്വദേശിയായ ഫസല്‍ എന്നയാളാണ് സ്വര്‍ണ്ണവുമായി വരുന്ന യാത്രക്കാരന്‍റെ വിവരങ്ങള്‍ കവര്‍ച്ചാ സംഘത്തിന് കൈമാറിയത്.

അതേസമയം, കസ്റ്റംസ് പരിശോധനകളെ അതിജീവിച്ച് സ്വര്‍ണ്ണവുമായി വിമാനത്താവളത്തിന് പുറത്തെത്തിയ ലബീബിനെ പോലീസ് പിടികൂടി. ഇയാൾ പോലീസ് കസ്റ്റഡിയിലായതോടെ അപകടം മണത്ത കവര്‍ച്ചാസംഘത്തിലെ മൂന്നുപേര്‍ പദ്ധതി ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. എന്നാൽ, കവര്‍ച്ചാസംഘത്തെ പിന്തുടര്‍ന്ന പോലീസ് കണ്ണൂര്‍ ചൊക്ലിയില്‍വെച്ച അറസ്റ്റ് ചെയ്തു.