കണ്ണൂരിൽ നാല് ദിവസത്തിനിടെ മുടങ്ങിയത് മുപ്പതിലധികം സർവ്വീസുകൾ, കൃത്യമായ മറുപടി നൽകാതെ എയർ ഇന്ത്യ

കണ്ണൂരിൽ നാല് ദിവസത്തിനിടെ മുടങ്ങിയത് മുപ്പതിലധികം സർവ്വീസുകൾ, കൃത്യമായ മറുപടി നൽകാതെ എയർ ഇന്ത്യ



പ്രതിസന്ധി നേരിടുന്ന കണ്ണൂർ വിമാനത്താവളത്തിന് കൂടുതൽ പ്രഹരമാവുകയാണ് എയർ ഇന്ത്യ എക്സ്പ്രസ്സിൻ്റെ സർവ്വീസ് മുടക്കം.കഴിഞ്ഞ നാല് ദിവസത്തിനിടെ മുപ്പതിലധികം സർവ്വീസുകൾ മുടങ്ങിയതോടെ കിയാൽ വരുമാന നഷ്ടം നേരിടുകയാണ്.


കേന്ദ്രം പോയിൻ്റ് ഓഫ് കോൾ പദവി അനുവദിക്കാത്തതിനാൽ കണ്ണൂരിൽ നിന്നും വിദേശ വിമാനക്കമ്പനികൾ സർവീസ് നടത്തുന്നില്ല. അന്താരാഷ്ട്ര സർവ്വീസുകൾ നടത്തുന്നത് എയർ ഇന്ത്യ എക്സ്പ്രസ്സും ഇൻഡിഗോയുടെ ഒരു സർവ്വീസും മാത്രമാണുള്ളത്. എയർ ഇന്ത്യ എക്സ്പ്രസ്സ് സർവ്വീസുകൾ മുടങ്ങിയതോടെ ആളനക്കമില്ലാത്ത അവസ്ഥയിലാണ് കണ്ണൂർ വിമാനത്താവളം.


കഴിഞ്ഞ നാല് ദിവസത്തിനിടെ മുപ്പതിധികം സർവ്വീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ്സ് റദ്ദാക്കിയത്. ആറായിരത്തോളം പേരുടെ യാത്ര ഇതോടെ മുടങ്ങി. കണ്ണൂരിൽ നിന്നും വിദേശ വിമാനക്കമ്പനികൾ ഇല്ലാത്തതിനാൽ കണ്ണൂർ കാസർകോഡ് ജില്ലകളിൽ നിന്നുള്ളവർ മംഗലാപുരം, ബംഗളൂരു വിമാനത്താവളങ്ങളെ ആശ്രയിക്കുകയാണ്. സർവ്വീസുകൾ മുടങ്ങിയത് കിയാലിനും വരുമാന നഷ്ടമുണ്ടാക്കി. സർവ്വീസുകൾ എപ്പോൾ മുതൽ പൂർവ്വസ്ഥിതിയിലാകും എന്ന കാര്യത്തിൽ എയർ ഇന്ത്യ എക്സ്പ്രസ്സ് മാനേജ്മെൻ്റിന് കൃത്യമായ മറുപടിയില്ല. തിങ്കളാഴ്ച വരെ പ്രതിസന്ധി തുടരുമെന്നാണ് സൂചന