പ്രദേശവാസികളിൽ ആശങ്ക ഉണർത്തി ആറളം പാലത്തിന് സമീപം വീണ്ടും കാട്ടാനകൾ

പ്രദേശവാസികളിൽ ആശങ്ക ഉണർത്തി ആറളം പാലത്തിന് സമീപം   വീണ്ടും കാട്ടാനകൾ  
 


ഇരിട്ടി: പ്രദേശവാസികളിൽ ആശങ്ക ഉണർത്തി ആറളം പാലത്തിന് സമീപം  വീണ്ടും കാട്ടാനകൾ എത്തി. കഴിഞ്ഞ മാർച്ചിൽ രണ്ടു കാട്ടാനകൾ ഇവിടെയെത്തി ഭീതിവിതച്ചിരുന്നു. അന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് വന പാലകർ ആനകളെ ഇവിടെനിന്നും തുരത്തി ആറളം ഫാം മേഖലയിലേക്ക് കയറ്റി വിട്ടത്. 
ഞായറാഴ്ച രാവിലെ മൂന്ന് ആനകളാണ് മേഖലയിൽ എത്തിയതായി നാട്ടുകാർ  കണ്ടെത്തിയത്. എന്നാൽ ഇതിൽ രണ്ടെണ്ണം തിരിച്ചു പോയെങ്കിലും ഒന്ന് അവിടെത്തന്നെ നിലയുറപ്പിച്ചു. നാട്ടുകാർ വിവരമറിയിച്ചതിനെത്തുടർന്ന് വനപാലകരെത്തി പരിശോധന നടത്തുന്നതിനിടെ കൂട്ടം തെറ്റിയ ആന ജനവാസമേഖലയായ കാപ്പും കടവിലേക്ക് കടന്നു. ഒടുവിൽ 11 മണിയോടെ ആറളം, മുഴക്കുന്ന്  പോലീസിന്റെ സഹായത്തോടെ  റോഡിന്റെ ഇരു ഭാഗത്തും വാഹന നിയന്ത്രണം ഏർപ്പെടുത്തി.  ആറളം വൈൽഡ് ലൈഫ് വാർഡൻ ജി.പ്രദീപ്, ഡെപ്യൂട്ടി റേഞ്ചർ കെ.ജിജിൽ എന്നിവരുടെ നേതൃത്വത്തിലുള്ള വനപാലക സംഘം ആനയെ പുഴ കടത്തി  ആറളം ഫാം മേഖലയിലേക്ക് കടത്തി വിട്ടു.   ഈ വർഷം ഇത്  രണ്ടാംതവണയാണ്   കാട്ടാനകൾ ആറളം ഫാം  മേഖലയിൽ നിന്നും  ആറളം പാലത്തിന് സമീപം  എത്തുന്നത്.