ഹജ്ജ് അനുമതി പത്രമില്ലാത്തവരെ ‘മീഖാത്ത്’ കടക്കാൻ അനുവദിക്കില്ലെന്ന് സൗദി അധികൃതർ

ഹജ്ജ് അനുമതി പത്രമില്ലാത്തവരെ ‘മീഖാത്ത്’ കടക്കാൻ അനുവദിക്കില്ലെന്ന് സൗദി അധികൃതർ


റിയാദ്: ഹജ്ജ് അനുമതി പത്രമില്ലാത്തവരെ 'മീഖാത്ത്' (ഹജ്ജിന് വേഷം ധരിക്കൽ (ഇഹ്രാം) ഉൾപ്പടെയുള്ള ഒരുക്കം നടത്താൻ മക്ക നഗരത്തിന് പുറത്ത് നാല് ദിക്കിലുമുള്ള സ്നാന കേന്ദ്രങ്ങൾ) കടക്കാൻ അനുവദിക്കില്ലെന്നും ഹജ്ജ് നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടി നീക്കം ചെയ്യാനായി മക്കയിലെ താമസ കേന്ദ്രങ്ങളിൽ പരിശോധിക്കുന്നതിനുള്ള ഫീൽഡ് പ്ലാനുകൾ തയ്യാറാക്കിയതായും സൗദി പൊതു സുരക്ഷ മേധാവി ഡയറക്ടർ ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് അൽ ബസ്സാമി അറിയിച്ചു.

'അനുമതി ഇല്ലാതെ ഹജ്ജ് പാടില്ല’ എന്ന തലക്കെട്ടിൽ ആരംഭിച്ച ഹജ്ജ് കാമ്പയിനിന്റെ തുടക്ക വേളയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഈ വർഷത്തെ ഹജ്ജ് സീസൺ പ്രവർത്തനങ്ങൾക്ക് ഹജ്ജ് സുരക്ഷാ സേന സജ്ജമാണ്. സുരക്ഷയെയോ നടപടിക്രമത്തെയോ തടസ്സപ്പെടുത്തുന്ന എല്ലാ കാര്യങ്ങളെയും നേരിടാനും തീർഥാടകരുടെ സുരക്ഷയെ ബാധിക്കുന്ന എല്ലാ പ്രവർത്തനങ്ങളെയും തടയാനും സേന സന്നദ്ധമാണ്. നിയമലംഘകരെ അറസ്റ്റ് ചെയ്യുമെന്നും അവർക്കെതിരെ പിഴകൾ പ്രയോഗിക്കുമെന്നും പൊതുസുരക്ഷ മേധാവി പറഞ്ഞു. 

എല്ലാ ഫീൽഡ് ക്രമീകരണങ്ങളും പൂർത്തീകരിക്കുന്നതിനും പദ്ധതികൾ നടപ്പിലാക്കുന്നതിനും നിലവാരം ഉയർത്തുന്നതിനും യോജിച്ച ശ്രമങ്ങൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും സുരക്ഷ മേധാവി ചൂണ്ടിക്കാട്ടി. ശവ്വാൽ 15 മുതൽ മക്കയിലേക്കുള്ള പ്രവേശന കവാടങ്ങൾ നിയന്ത്രിക്കാനുള്ള ചുമതലകൾ സുരക്ഷാ ഉദ്യോഗസ്ഥർ ആരംഭിച്ചിട്ടുണ്ട്. നിയമലംഘകരുടെമേൽ പൂർണ ശ്രദ്ധയുണ്ടാകുമെന്നും സുരക്ഷ മേധാവി പറഞ്ഞു.

ഹജ്ജ് ക്യാമ്പയിൻ തുടക്ക വേളയിൽ പൊതു സുരക്ഷ മേധാവി ഡയറക്ടർ ലെഫ്റ്റനൻറ് ജനറൽ മുഹമ്മദ് അൽ ബസ്സാമി സംസാരിക്കുന്നു.