കൊട്ടിയൂരിൽ വൻ ഭക്തജനത്തിരക്ക്

കൊട്ടിയൂരിൽ വൻ ഭക്തജനത്തിരക്ക് 


കൊട്ടിയൂർ : വ്യാഴാഴ്ച അർദ്ധ രാത്രിയോടെ ആരംഭിച്ച വൈശാഖ മഹോത്സവത്തിലെ പ്രധാന ചടങ്ങുകളിൽ ഒന്നായ ഇളനീരാട്ടം വെളിയാഴ്ച പുലർച്ചെ 6 മണിയോടെയാണ് അവസാനിച്ചത്. തലേദിവസം രാത്രി പൂർത്തിയാക്കേണ്ട ശീവേലി, ശ്രീഭൂതബലി തുടങ്ങിയ ചടങ്ങുകൾ ഇതിന് ശേഷമാണ് നടന്നത്. അതിനാൽത്തന്നെ വെള്ളിയാഴ്ച രാവിലെ നടക്കേണ്ട ഉഷപ്പൂജ , ശീവേലി എന്നിവയടക്കം  ഏറെ വൈകിയാണ് നടന്നത്.  
വെള്ളിയാഴ്ച പുലർച്ചെമുതൽ വൻ ഭക്തജനത്തിരക്കാണ് ക്ഷേത്രത്തിൽ അനുഭവപ്പെട്ടത്. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും ടൂറിസ്റ്റ് വാഹനങ്ങളിലടക്കം എത്തിയ ഭക്തജനങ്ങളെക്കൊണ്ട് തിരുവൻചിറ നിറഞ്ഞു കവിഞ്ഞു. പലപ്പോഴും നീണ്ടുനോക്കി മുതൽ  റോഡ് ഗതാഗതത്തിൽ തടസ്സമുണ്ടായെങ്കിലും ഇത്തവണ വിപുലമായ പാർക്കിങ് സൗകര്യങ്ങൾ അടക്കം ഒരുക്കിയിരുന്നതിനാൽ കൂടുതൽ പ്രശ്നങ്ങൾ ഉണ്ടായില്ല. ഈവർഷം ഉത്സവം ആരംഭിച്ചതിനു ശേഷമുണ്ടായ ഏറ്റവും വലിയ തിരക്കായിരുന്നു വെള്ളിയാഴ്ചത്തേത്. പൂജകളും ചടങ്ങുകളും ഏറെ  നീണ്ടുപോയതും അക്കരെ കൊട്ടിയൂർ സന്നിധിയിൽ എത്തിയ ജനങ്ങളുടെ തിരിച്ചുപോക്ക് വൈകിക്കാൻ ഇടയാക്കി. വൈകുന്നേരം 3 മണിയോടെ  തിരക്കിന് അൽപം ശമനമുണ്ടായെങ്കിലും സന്ധ്യയോടെ വീണ്ടും വർദ്ധിച്ചു. ഉത്സവനാളിൽ നടക്കേണ്ട മൂന്നാമത്തെ ആരാധനയായി ഞായറാഴ്ച നടക്കും. നാലാമത്തെ ആരാധനയായ രോഹിണി ആരാധന 6 നാണ് നടക്കുക.