![](https://i0.wp.com/kannurvarthakal.com/wp-content/uploads/2024/05/5083adee-999a-4ff7-a6d2-92b51e412bfc-1.jpg?fit=640%2C665&ssl=1)
കണ്ണൂർ: മുതിർന്ന സി പി ഐ എം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡൻ്റുമായിരുന്ന ഒ വി നാരായണൻ (85) വിടവാങ്ങി. മസ്തിഷ്കാഘാതത്തെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ബുധനാഴ്ച രാത്രി 9മണിയോടെയായിരുന്നു അന്ത്യം. സി പി ഐ എം കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റംഗം , മാടായി മണ്ഡലം സെക്രട്ടറി, അവിഭക്ത മാടായി ഏരിയാ സെക്രട്ടറി, കർഷക സംഘം സംസ്ഥാന കമ്മിറ്റിയംഗം,ജില്ലാ പ്രസിഡൻ്റ്,
എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് . കേരള ക്ലേ ആൻ്റ് സിറാമിക്സ് ചെയർമാൻ, കണ്ണൂർ സ്പിന്നിങ് മിൽ ചെയർമാൻ, കെൽട്രോൺ ഡയറക്ടർ, മലബാർ കൈപ്പാട് ഫാർമേഴ്സ് സൊസൈറ്റി പ്രസിഡൻ്റ് എന്നി സ്ഥാനങ്ങൾ വഹിച്ചു. 2021ൽ എരിപുരത്ത് നടന്ന സിപിഐ എം ജില്ല സമ്മേളനത്തിൽ വെച്ച് ജില്ല കമ്മിറ്റിയിൽ നിന്ന് ഒഴിഞ്ഞു. നിലവിൽ സി പി ഐ എം മാടായി ഏരിയാ കമ്മിറ്റിയംഗവും കർഷക സംഘം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗവുമാണ്. മാടായി ബാങ്ക് ജീവനക്കാരനായിരുന്നു. ഭാര്യ. പി എം ലീല (റിട്ട. അധ്യാപിക മുത്തേടത്ത് എച്ച് എസ് തളിപ്പറമ്പ്) മക്കൾ: മധു ( ദിനേശ് ഐ ടി കണ്ണൂർ) മഞ്ജുള , മല്ലിക. മരുമക്കൾ: ബ്രിഗേഡിയർ ടി വി പ്രദീപ് കുമാർ, കെ വി ഉണ്ണികൃഷ്ണൻ (മുംബൈ) സീനമധു (കണ്ണപുരം ) . സഹോദരി ഒ വി. ദേവി. ജില്ലയിൽ സി പി ഐ എമ്മിനെ വളർത്തുന്നതിൽ പ്രധാന പങ്കു വഹിച്ച നേതാവാണ് ഒ വി നാരായണൻ. അടിയന്തരാവസ്ഥയിലും, ഉൾപാർട്ടി പ്രതിസന്ധികളി ലും ജില്ലയിലെ പാർട്ടിയെ ഒരു പോറലും ഏൽക്കാതെ സംരക്ഷിക്കുന്നതിൽ ഒ വി നാരായണൻ കാണിച്ച ധീരതയും സംഘടനാ വൈഭവം ശ്രദ്ധേയമാണ്. ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ കല്യാശേരി മണ്ഡലം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രചരണപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ഏപ്രിൽ 28നു പുലർച്ചെ ശാരീരിക ആസ്വസ്‌ഥതയെ തുടർന്നുആശുപത്രിയിൽ പ്രേവേശിപ്പിക്കുകയായിരുന്നു.
ഏഴോം ഓലക്കൽ തറവാട്ടിൽ 1939 ജൂൺ അഞ്ചിന് ജനിച്ചു. ഏഴോം ഹിന്ദു എൽ പി സ്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം. മാടായി ഹയർ എലിമെൻ്ററി സ്കൂൾ (ബോയ്സ് ഹൈസ്കൂൾ) ഇ എസ് എൽ സി പാസായി. ദാരിദ്ര്യമൂലം തുടർപഠനം നടന്നില്ല. ജോലി തേടി ഊട്ടിയിലേക്ക് പോയി. ആറു മാസത്തോളം ചായക്കടയിൽ തൊഴിലാളിയായി. നാട്ടിൽ മടങ്ങിയെത്തി കർഷക തൊഴിലാളിയായി. 1959 വരെ ഈ തൊഴിലിൽ വ്യാപൃതനായി. ഇതിനിടെ കമ്യൂണിസ്റ്റ് ആശയങ്ങളിൽ ആകൃഷ്ടനായി. കമ്യൂണിസ്റ്റ് – കർഷകസംഘം നേതാക്കളായ ടി. പി,പി വി അപ്പക്കുട്ടി, പയ്യരട്ട രാമൻ,പരിയാരം കിട്ടേട്ടൻ, കാക്കാമണി കുഞ്ഞിക്കണ്ണൻ, എന്നിവർക്കൊപ്പം പ്രവർത്തനങ്ങളിൽ പങ്കാളിയായി. 1958 ൽ കമ്യൂണിസ്റ്റ് പാർട്ടിയംഗമായി. സാധാരണ പാർടിയംഗത്തിൽ നിന്നും ജില്ലാ സെക്രട്ടറിയേറ്റംഗം വരെയായി ഉയർന്നു. സംഘാടകൻ, സഹകാരി, ഭരണകർത്താവ് എന്നി നിലകളിലെല്ലാം അടയാളപ്പെട്ടു. പാർട്ടി സിദ്ധാന്തവും പ്രേയോഗവും കൂട്ടിയിണക്കുന്നതിൽ അസാമാന്യ പാടവമുള്ളനേതാവായിരുന്നു ഒ.വി.
1970ലെ മാടായി മണ്ഡലം ഉപതെരഞ്ഞെടുപ്പിൽ ലീഗുകാർ അഴിച്ചുവിട്ട തേർവാഴ്ചയെ അതിജീവിച്ചത് ഒ വി യുടെ നേതൃപാടവം കൊണ്ടു കൂടിയായിരുന്നു.
സി പി ഐ എം പ്രവർത്തകരുടെ വീടും മറ്റും അക്രമിക്കപ്പെട്ടു. വീട്ടിൽ കഴിയാൻ പോലും സാധിക്കാത്ത അവസ്ഥയിൽ ഭീഷണി വകവെക്കാതെ പ്രവർത്തകരെ പങ്കെടുപ്പിച്ച് മാട്ടൂലിൽ പ്രകടനം നടത്തി. പ്രതിഷേധയോഗത്തിലെ ഒ വി യുടെ വൈകാരികമായ പ്രസംഗത്തോടെയാണ് അതിക്രമത്തിന് അയവു വന്നത്. സഹകരണ മേഖലകളെ ഭാവനപൂർണ്ണമായ ഇടപെടലിലൂടെ മുന്നോട്ടു നയിച്ചു. കേരള സിറാമിക്സും , സ്പിന്നിങ് മില്ലും ഉൽപാദനക്ഷമമാക്കുന്നതിൽ വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കി. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി പ്രവർത്തിച്ച കാലയളവിൽ ജില്ലയിലെ വിദ്യാഭ്യാസ മികവിന് അടിത്തറ പാകി. ഷിഫ്റ്റ് സമ്പ്രദായം നിർത്തലാക്കി. ഭൗതിക സൗകര്യങ്ങൾ മെച്ചപ്പെടുത്തി. സ്വാതന്ത്ര്യപൂർവ്വകാലത്ത് ജനിച്ച്, സ്വാതന്ത്ര്യ പ്രസ്ഥാനത്തോടൊപ്പം വളർന്ന് കമ്യൂണിസ്റ്റ് കർഷക പ്രസ്ഥാനത്തിൻ്റെ വളർച്ചയിൽ നിർണ്ണായക പങ്കു വഹിച്ച സഹന- സമര ഭരിതമായ ഒരു ജീവിതത്തിൻ്റെ കൂടി വിടവാങ്ങലാണ് ഒ വി നാരായണൻ്റെ വിയോഗത്തിൽ സി പി. ഐ. എം. മാടായി ഏരിയ കമ്മിറ്റി ആഗാധമായ ദുഃഖവും അനുശോചനവും പ്രകടിപ്പിക്കുന്നു.
വ്യാഴാഴ്ച രാവിലെ 9മണിക്ക് പരിയാരം മെഡിക്കൽ കോളേജിൽനിന്ന് മൃതദ്ദേഹം ഏറ്റുവാങ്ങി വിലാപയാത്രയായി എരിപുരം സിപിഐഎം മാടായി ഏരിയകമ്മിറ്റി ഓഫീസിൽ എത്തിക്കും. രാവിലെ 9.30 മുതൽ 11.30 വരെ എരിപുരം AKG മന്ദിരത്തിലും തുടർന്ന് സിപിഐഎം ഏഴോം ലോക്കൽകമ്മിറ്റി ഓഫീസിൽ 2 മണിവരെയും പൊതു ദർശ്നത്തിന് വെക്കും. 2 മണിക്കൂശേഷം വീട്ടിൽ എത്തിക്കുന്ന ഭൗതീക ദേഹം 3.30 മണിക്ക് എഴോപൊതുശമശാനത്തിൽ സംസ്‌കരിക്കും . 4 മണിക്ക് ഏഴോം പഞ്ചായത്തിന് സമീപം അനുശോചനയോഗം ചേരും.