സ്റ്റുഡൻ്റ് വിസ നിയമങ്ങൾ കർശനമാക്കി ഈ രാജ്യം; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടി

സ്റ്റുഡൻ്റ് വിസ നിയമങ്ങൾ കർശനമാക്കി ഈ രാജ്യം; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് തിരിച്ചടി


സ്‌ട്രേലിയയിൽ പഠിക്കുന്നതിന് ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്ക് മറ്റൊരു വലിയ തിരിച്ചടി. ഓസ്‌ട്രേലിയൻ സർക്കാർ അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള വിസ നിയമങ്ങളിൽ മാറ്റം വരുത്തി. വിദ്യാർത്ഥികൾ അവരുടെ സമ്പാദ്യത്തിന്റെ തെളിവ് കാണിക്കണമെന്ന വ്യവസ്ഥ കർശനമാക്കിയാണ് മാറ്റം നടപ്പാക്കുന്നത്.  ഈ തുക കുറഞ്ഞത് 29,710 ഓസ്‌ട്രേലിയൻ ഡോളറായിരിക്കണം. 16.30 ലക്ഷം രൂപ വരുമിത്. കഴിഞ്ഞ ഏഴ് മാസത്തിനിടെ ഓസ്‌ട്രേലിയ രണ്ടാം തവണയാണ് ഈ തുക വർധിപ്പിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ ഇത് 21,041 ഓസ്‌ട്രേലിയൻ ഡോളറിൽ നിന്ന് 24,505 ഡോളറായി ഉയർത്തിയിരുന്നു. സ്റ്റുഡന്റ് വിസ നിയമങ്ങൾ കർശനമാക്കാനുള്ള  തീരുമാന പ്രകാരമാണ് ഓസ്‌ട്രേലിയൻ സർക്കാരിന്റെ നീക്കം. ഇന്റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റിംഗ് സിസ്റ്റം (ഐഇഎൽടിഎസ്) സ്കോറുകൾ വർദ്ധിപ്പിക്കുന്നതിന് നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നു.  സ്റ്റുഡന്റ് വിസയുമായി ബന്ധപ്പെട്ട തട്ടിപ്പുകളുടെ എണ്ണം കൂടുന്നതും സർക്കാർ തീരുമാനത്തെ സ്വാധീനിച്ചു.

2022-ൽ കോവിഡ്-19 നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞതോടെ കുടിയേറ്റക്കാരുടെ എണ്ണത്തിൽ പെട്ടെന്നുള്ള വർദ്ധന  ആരംഭിച്ചിരുന്നു. 2023 സെപ്‌റ്റംബർ 30-ഓടെ  ​​കുടിയേറ്റം 60 ശതമാനം ഉയർന്ന്  5,48,800 പേരിലെത്തിയിരുന്നു. ഇത് കണക്കിലെടുത്താണ് വിസ ചട്ടങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനിച്ചത്. കുടിയേറ്റം വർധിച്ചതോടെ രാജ്യത്തെ വീടുകളുടെ വാടക നിരക്ക് ഉയർന്നതും സർക്കാർ പരിഗണിച്ചു. ഓസ്‌ട്രേലിയയിലേക്ക് എത്തുന്ന അന്തർദേശീയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ  രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്. 2023 ജനുവരി മുതൽ സെപ്തംബർ വരെ 1,22,000 ഇന്ത്യൻ വിദ്യാർത്ഥികൾ രാജ്യത്ത് പഠിച്ചിരുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. 2022 ഡിസംബറിനും 2023 ഡിസംബറിനുമിടയിൽ ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഓസ്‌ട്രേലിയ അനുവദിച്ച വിസകളുടെ എണ്ണത്തിൽ 48 ശതമാനം കുറവുണ്ടായിട്ടുണ്ട്