ഹജ്ജ് ഒരുക്കങ്ങള്‍ പൂർത്തിയാവുന്നു; ഇതുവരെ 12 ലക്ഷം തീർഥാടകർ മക്കയിലെത്തി

ഹജ്ജ് ഒരുക്കങ്ങള്‍ പൂർത്തിയാവുന്നു; ഇതുവരെ 12 ലക്ഷം തീർഥാടകർ മക്കയിലെത്തി

റിയാദ്: ഈ വർഷത്തെ ഹജ്ജിനുള്ള എല്ലാ ഒരുക്കവും പൂർത്തിയായതായും ഇതുവരെ ലോകത്തിലെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 12 ലക്ഷം തീർഥാടകരെത്തിയതായും ഹജ്ജ് ഉംറ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു. ഹജ്ജ് ഒരുക്കത്തെക്കുറിച്ച് നടത്തിയ വാർത്താസമ്മേളനത്തിനിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. തീർഥാടകരുടെ ആരോഗ്യസ്ഥിതി മികച്ച നിലയിലാണ്. ഉയർന്ന സംതൃപ്തിയാണുള്ളത്.

ഹജ്ജ് സീസെൻറ തയ്യാറെടുപ്പുകൾ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ തുടർച്ചയായി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. നിരവധി നടപടികളിലൂടെ ഹജ്ജ് സീസണിനായുള്ള ഒരുക്കം മന്ത്രാലയം മുൻകൂട്ടി ആരംഭിച്ചിട്ടുണ്ട്. 126 രാജ്യങ്ങളിൽനിന്നുള്ള തീർഥാടകർക്ക് ഇടനിലക്കാരോ ടൂറിസ്റ്റ് ഏജൻസികളോ ഇല്ലാതെ ഓൺലൈൻ വഴി ഹജ്ജിന് അപേക്ഷിക്കാം. ഈ രംഗത്തെ തട്ടിപ്പ് തടയാൻ ഇത് സഹായിക്കുന്നുണ്ട്. ഇത് തീർഥാടകർക്കിടയിൽ വ്യാപകമായ അംഗീകാരം നേടുകയുണ്ടായെന്നും മന്ത്രി പറഞ്ഞു. ഈ വർഷത്തെ ഹജ്ജ് സംവിധാനത്തിലെ പുതിയ സംഭവവികാസങ്ങളെക്കുറിച്ചും മന്ത്രി പരാമർശിച്ചു. തീർഥാടകരുടെ അനുഭവം മെച്ചപ്പെടുത്തുന്നതിനായി പുണ്യസ്ഥലങ്ങളിൽ സൗകര്യങ്ങൾ ഒരുക്കുന്നതിനും വികസിപ്പിക്കുന്നതിനും ഭരണകൂടം വിവിധ പദ്ധതികൾ നടപ്പാക്കിയിട്ടുണ്ട്. മിനായിൽ 37,000 തീർഥാടകർക്ക് സൗകര്യമുള്ള 11 പുതിയ കെട്ടിടങ്ങൾ, അന്തരീക്ഷം തണുപ്പിക്കാൻ ലോകത്തിലെ ഏറ്റവും വലിയ എയർ കൂളിങ് സ്റ്റേഷൻ സജ്ജീകരിക്കൽ, ജംറകളിൽ ഒരുക്കം പൂർത്തീകരിക്കൽ, താപനില കുറയ്ക്കുന്നതിന് തണുത്ത വെള്ളമുപയോഗിച്ച വായു നേർപ്പിക്കൽ എന്നിവ ഇതിലുൾപ്പെടും.

ഹജ്ജ് ഉംറ മന്ത്രാലയവും നിരവധി സംരംഭങ്ങളും പദ്ധതികളും നടപ്പാക്കിയിട്ടുണ്ട്. ഹജ്ജ് ചട്ടങ്ങൾ ലംഘിക്കുന്നതിെൻറ അപകടത്തെ കുറിച്ചും വ്യാജ പ്രചാരണങ്ങളെ കുറിച്ചും ബോധവൽക്കരണത്തിനായി അന്താരാഷ്ട്ര കാമ്പയിൻ ആരംഭിച്ചതും 50 ലധികം സർക്കാർ ഏജൻസികളെ ഏകോപിപ്പിച്ച് ഹജ്ജ് പ്രോജക്ട് ഓഫീസ് സ്ഥാപിച്ചതും അവയിൽ ഉൾപ്പെടുന്നു. ‘മക്ക റോഡ് ഇനീഷ്യേറ്റീവിൽ’ നിന്ന് ഈ വർഷം 2,50,000 തീർഥാടകർക്ക് പ്രയോജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. പുണ്യസ്ഥലങ്ങളിലേക്കുള്ള തീർഥാടകരുടെ വരവ് സുഗമമാക്കുന്നതിനും അവരുടെ ലഗേജുകൾ സ്വന്തം വസതികളിലേക്ക് നേരിട്ട് എത്തിക്കുന്നതിനും ഇത് വഴിയൊരുക്കും. തീർഥാടകർക്ക് സൗകര്യമൊരുക്കുന്നതിനുള്ള ‘മക്ക റൂട്ടിന്റെ എല്ലാ ചെലവുകളും രാജ്യം വഹിക്കുന്നുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി.