![](https://static-ai.asianetnews.com/images/01hsmv30xe4byz3t19tfz0150c/ed-raid--2-.jpg)
ദില്ലി: പ്രഫുൽ പട്ടേലിൻ്റെ 180 കോടിയിലധികം വരുന്ന സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ഉത്തരവ് മുംബൈ കോടതി റദ്ദാക്കി. SAFEMA യുമായി ബന്ധപ്പെട്ട ഒരു അപ്പലേറ്റ് ട്രൈബ്യൂണലാണ് ഈ ഉത്തരവ് പാസാക്കിയത്. രാജ്യസഭാ എംപിയായ പട്ടേൽ, എൻസിപി അജിത് പവാർ വിഭാഗക്കാരനാണ്. പട്ടേലിൻ്റെയും കുടുംബത്തിൻ്റെയും ഉടമസ്ഥതയിലുള്ള ദക്ഷിണ മുംബൈയിലെ വർളിയിലെ സീജെ ഹൗസിൻ്റെ 12, 15 നിലകൾ ഇഡി പിടിച്ചെടുത്തിരുന്നു.
ഏകദേശം 180 കോടി രൂപ വിലമതിക്കുന്ന ഈ അപ്പാർട്ട്‌മെൻ്റുകൾ പ്രഫുൽ പട്ടേലിൻ്റെ ഭാര്യ വർഷയുടെയും അദ്ദേഹത്തിൻ്റെ കമ്പനിയായ മില്ലേനിയം ഡെവലപ്പറിൻ്റെയും പേരിലാണ് രജിസ്റ്റർ ചെയ്തിരുന്നത്. അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിൻ്റെ വലംകൈയായ ഇഖ്ബാൽ മിർച്ചിയുടെ വിധവയും ആദ്യ ഭാര്യയുമായ ഹാജ്‌റ മേമനിൽ നിന്ന് അനധികൃതമായി സ്വത്തുക്കൾ സമ്പാദിച്ചതായി സാമ്പത്തിക അന്വേഷണ ഏജൻസി ആരോപിച്ചിരുന്നു. 1993ലെ മുംബൈ സ്‌ഫോടന പരമ്പര കേസിലെ പ്രതി കൂടിയായ മിർച്ചി 2013ൽ ലണ്ടനിൽ വച്ച് മരിച്ചു.
ഇഡിയുടെ നടപടി മരവിപ്പിച്ച ട്രൈബ്യൂണൽ, സ്വത്തുക്കൾ കള്ളപ്പണം വെളുപ്പിക്കുന്നതിൽ ഉൾപ്പെടാത്തതും മിർച്ചുമായി ബന്ധമില്ലാത്തതുമായതിനാൽ പട്ടേലിനെതിരായ അന്വേഷണ ഏജൻസിയുടെ നടപടി നിയമവിരുദ്ധമാണെന്ന് പറഞ്ഞു. മേമൻ്റെയും രണ്ട് ആൺമക്കളുടെയും സീജയ് ഹൗസിലെ 14,000 ചതുരശ്ര അടി വസ്തു വെവ്വേറെ കണ്ടുകെട്ടിയിട്ടുണ്ടെന്നും ട്രൈബ്യൂണൽ ഉത്തരവിൽ പറഞ്ഞു. അതുകൊണ്ടു തന്നെ വർഷ പട്ടേലിന്റെ പേരിലുള്ള ഫ്ലാറ്റ് കണ്ടുകെട്ടേണ്ട ആവശ്യമില്ലെന്നും കുറ്റകൃത്യത്തിലൂടെ സമ്പാദിച്ചതെല്ലെന്നും കോടതി വ്യക്തമാക്കി.
പുതിയ സംഭവവികാസങ്ങൾ ഇഡിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്തിട്ടുണ്ടെന്ന് ഉദ്ധവ് താക്കറെ ശിവസേന നേതാവ് സഞ്ജയ് റാവത്ത് പറഞ്ഞു. ഇഡിയും സിബിഐയും ബിജെപിയുടെ ഏജൻസികളാണെന്ന് വ്യക്തമായി. ഇഡിയുടെ വിശ്വാസ്യത ഇപ്പോൾ ചോദ്യം ചെയ്യപ്പെടുന്നുവെന്നും റാവത്ത് പറഞ്ഞു.