ലോക്സഭ തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം, മോദിയുടെ വാരണസിയടക്കം ഇന്ന് 57 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്


ലോക്സഭ തെരഞ്ഞെടുപ്പിന്റെ  അവസാന ഘട്ടം, മോദിയുടെ വാരണസിയടക്കം  ഇന്ന് 57 മണ്ഡലങ്ങളിൽ വോട്ടെടുപ്പ്


ദില്ലി : ലോക്സഭയിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടം ഇന്ന്. ഏഴ് സംസ്ഥാനങ്ങളിലും ചണ്ഡീഗഡിലുമായി 57 മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കും.പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുന്ന വാരാണാസി അടക്കം ഉത്തർപ്രദേശിലെ 13 മണ്ഡലങ്ങളിലും ബംഗാളിലെ 9 മണ്ഡലങ്ങളിലും ബീഹാറിലെ എട്ടിടത്തും ഇന്ന് വോട്ടെടുപ്പ് നടക്കും.പഞ്ചാബിലെയും ഹിമാചൽപ്രദേശിലെയും എല്ലാ മണ്ഡലങ്ങളിലും ഇന്നാണ് തെരഞ്ഞെടുപ്പ്. മനീഷ് തിവാരി, കങ്കണ റണാവത്ത്, രവിശങ്കർ പ്രസാദ്, അഭിഷേക് ബാനർജി എന്നീ പ്രമുഖർ ഈ ഘട്ടത്തിലാണ് ജനവിധി തേടുന്നത്. ഹിമാചൽപ്രദേശിൽ നിർണായകമായ ആറ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്.കോൺഗ്രസ് വിമത എംഎൽഎമാരെ സ്പീക്കർ അയോഗ്യരാക്കിയതോടെയാണ് ഹിമാചൽ പ്രദേശിലെ 6 ഇടത്ത് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.


ഇന്ത്യാ സഖ്യ യോഗവും ഇന്ന്

ലോക് സഭ തെരഞ്ഞെടുപ്പ് അവസാനിക്കാനിരിക്കേ ഇന്ത്യ സഖ്യയോഗം ഇന്ന് ദില്ലിയിൽ ചേരും. കോൺഗ്രസ് വിളിച്ച യോഗത്തിലേക്ക് എല്ലാ സഖ്യകക്ഷികൾക്കും ക്ഷണമുണ്ട്. മമത ബാനർജി യോഗത്തിൽ പങ്കെടുത്തേക്കില്ല.മൂന്ന് മണിക്ക് മല്ലികാർജ്ജുൻ ഖർഗെ യുടെ വസതിയിലാണ് യോഗം. ഫലം അനുകൂലമെങ്കിൽ തുടർ നീക്കങ്ങളെ കുറിച്ച് ചർച്ച ചെയ്യാനാണ് യോഗം ചേരുന്നത്. ബിജെഡി ,വൈ എസ് ആർ കോൺഗ്രസ് തുടങ്ങിയ കക്ഷികളുമായി ചർച്ച നടന്നേക്കും. എക്സിറ്റ് പോൾ ഫലവും തുടർ നീക്കത്തിൽ പ്രധാനമാകും.അതേസമയം വോട്ടെണ്ണൽ ദിനത്തിലെ ക്രമീകരണങ്ങൾ ചർച്ച ചെയ്യാനാണ് യോഗമെന്നാണ് കോൺഗ്രസിൻ്റെ പ്രതികരണം.