സുൽത്താൻ ബത്തേരി : വയനാട്ടിലെ കോണിച്ചിറയിൽ പശുക്കളെ കൊന്നു തിന്ന കടുവ കൂട്ടിലായി. ഒരുരാത്രികൊണ്ട് മൂന്ന് വളർത്തുപശുക്കളെ കൊന്ന് കേണിച്ചിറയെ വിറപ്പിച്ച കടുവയാണ് ഒടുവിൽ വനംവകുപ്പിന്റെ കൂട്ടിലായത്. ഞായറാഴ്ച രാത്രി 11 മണിയോടെയാണ് കടുവ കൂടിനുള്ളിൽ കയറിയത്. കഴിഞ്ഞ ദിവസം രാത്രി പശുവിനെ കൊന്നുതിന്ന പള്ളിത്താഴെ കിഴക്കയിൽ സാബുവിന്റെ വീടിനുസമീപത്ത് വെച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്.

ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. കടുവയെ കണ്ടാൽ മയക്കുവെടിവെക്കാനും തീരുമാനിച്ചിരുന്നു. ഇതിനിടെയാണ് കടുവ കൂട്ടിലായത്. 10 വയസ്സുള്ള തോൽപ്പെട്ടി 17 എന്ന ആൺകടുവയാണിത്.

നേരത്തെ ഒമ്പതുമണിയോടെ മാളിയേക്കൽ ബെന്നിയുടെ വീടിനോട് ചേർന്നുള്ള തൊഴുത്തിൽ കടുവ എത്തിയിരുന്നു. തൊഴുത്തിലെത്തിയതിന്റെ ദൃശ്യം പുറത്തുവന്നു. പശുക്കളെ കൊന്ന അതേ തൊഴുത്തിലാണ് കടുവയെത്തിയത്. കടുവയ്ക്ക് അവശതയുള്ളതായി സംശയമുണ്ട്. പശുത്തൊഴുത്തിനോട് ചേർന്നുള്ള ആട്ടിൻ കൂട്ടിലുള്ള ഒരു ആടിനെ ചത്തനിലയിൽ കണ്ടെത്തി.